Kottayam Local

കാറിലെത്തിയ സംഘം പണം കവര്‍ന്നു

കുറവിലങ്ങാട്: വെമ്പള്ളിയില്‍ സ്വകാര്യ ബാങ്കിലേക്കെത്തിച്ച അരലക്ഷത്തിലേറെ രൂപ കാറിലെത്തിയ സംഘം കവര്‍ന്നതായി പോലിസില്‍ പരാതി. ഇന്നലെ രാവിലെ 8.30ഓടെ വെമ്പള്ളി ജങ്ഷനിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന കുരിശുംമൂട്ടില്‍ ബാങ്കിലേയ്ക്ക് എത്തിച്ചതായിരുന്നു പണം. ബാങ്കിന്റെ ഉടമ റോബിന്റെ മക്കളായ റെയ്ജിന്‍, ജെറിന്‍ എന്നിവരാണ് രാവിലെ ബാങ്ക് തുറക്കുന്നതിനായി പണവുമായി ബാങ്കിലെത്തിയത്.
ബാങ്കിന്റെ സമീപം എത്തിയശേഷം വാഹനം പതിവുപോലെ സമീപത്തെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ പിന്നാലെ കാറിലെത്തിയ ഒരു സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സമയം റെയ്ജിന്‍ സമീപത്തെ വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. കാറിലിരുന്ന ജെറിനെ മര്‍ദ്ദിച്ചശേഷം കാറില്‍ നിന്ന് പണവും താക്കോലും രേഖകളുമടങ്ങിയ ബാഗ് സംഘം കൈക്കലാക്കി. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ജെറിന്റെ കണ്ണിലേയ്ക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ജെറിനും റെയ്ജിനും കവര്‍ച്ചാസംഘം എത്തിയ കാറില്‍ തൂങ്ങിക്കിടന്ന് കുറേദൂരം മുന്നോട്ടു പോയെങ്കിലും പിന്തുടരാനായില്ല. വെമ്പള്ളിയില്‍ നിന്ന് കുറവിലങ്ങാട് ഭാഗത്തേയ്ക്ക് പോയ കാര്‍ പിന്നീട് കോതനല്ലൂരില്‍ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോയെന്ന് മനസിലാക്കിയതായി ബാങ്ക് ഉടമ റോബിന്‍ പറയുന്നു.
കാറില്‍ തൂങ്ങിക്കിടന്ന് പോകവെ കാറിന്റെ സൈഡ് ഗ്ലാസില്‍ പിടിച്ചു കിടന്ന ജെറിന് താഴെ വീണ് നേരിയ പരിക്കേറ്റു. വാഹനത്തിന്റെ നമ്പര്‍ സംബന്ധിച്ചുള്ള വിവരം ഇവര്‍ പോലിസിന് കൈമാറിയിട്ടുണ്ട്. കറുത്ത ഇന്നോവ കാറിലാണ് സംഘം എത്തിയത്. കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ് ഐ. എ എസ് സരിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it