Flash News

ഹാദിയ കേസ് വിധി സംഘപരിവാറിന് ആയുധമാകരുത്, അപ്പീല്‍ നല്‍കണമെന്ന് ഹരീഷ് വാസുദേവന്‍

ഹാദിയ കേസ് വിധി സംഘപരിവാറിന് ആയുധമാകരുത്, അപ്പീല്‍ നല്‍കണമെന്ന് ഹരീഷ് വാസുദേവന്‍
X


കോഴിക്കോട് : ലൗ ജിഹാദ് അസംബന്ധ വിധികള്‍ കേരളത്തില്‍ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാര്‍ക്കറ്റു ചില്ലറയല്ലെന്നും ഹാദിയ കേസിലെ വിധി അവര്‍ക്ക് അടുത്ത ആയുധമാവാന്‍ സമ്മതിക്കരുതെന്നും അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ അഡ്വ . ഹരീഷ് വാസുദേവന്‍. വസ്തുതകള്‍ അന്വേഷിച്ച് അടിയന്തിരമായി പുറത്തു കൊണ്ടുവരണമെന്നും ആവശ്യമെങ്കില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ ആളുടെ ധാര്‍മ്മിക ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ ഏതു ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കോടതികള്‍ക്ക് അധികാരമുള്ളത്?
വ്യക്തിയുടെ കസ്റ്റഡി കാമുകന് കൊടുക്കണോ അച്ഛന് കൊടുക്കണോ എന്നതാണ് കോടതിയുടെ മുന്നിലെ ചോദ്യം. കസ്റ്റഡി ചോദിക്കാന്‍ ഇതെന്താ വിവാഹമോചനക്കേസിലെ കുട്ടികളോ? തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള പൗരയാണ്. അവര്‍ ഹിന്ദുവായിരുന്നിരിക്കാം, മുസ്‌ലിം ആയി മതം മാറിയിരിക്കാം, മുസ്‌ലീം യുവാവുമായി ഇസ്‌ലാം വ്യക്തിനിയമം അനുസരിച്ച് അല്ലാതെ വിവാഹം കഴിച്ചിരിക്കാം, ഇതൊന്നും അവര്‍ക്കിഷ്ടമുള്ള ഒരാളോടൊപ്പം കഴിയുന്നതിനുള്ള അവളുടെ മൗലികാവകാശം ലംഘിക്കാന്‍ ഹൈക്കോടതിക്ക് അധികാരം നല്‍കുന്നില്ല- ഹരീഷ് ചൂണ്ടിക്കാട്ടി.

ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :


ഹേബിയസ് കോര്‍പ്പസ് എന്നാല്‍ പ്രൊഡ്യൂസ് ദി ബോഡി എന്നാണു അര്‍ഥം. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരാളെ കോടതിയില്‍ ഹാജരാക്കാനും നിയമപരമായി വിട്ടുകിട്ടാനുമുള്ള അവകാശമാണ് അത്.

23 വയസുള്ള ഒരു സ്ത്രീ (പെണ്‍കുട്ടിയോ ഏതു വകയില്‍ !!) ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല, ഭരണഘടന അനുവദിക്കുന്ന ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണ്, അതിനു വിവാഹം വേണ്ട എന്ന് പറഞ്ഞത് 2001 ല്‍ പായല്‍ കാട്ടാരയും സൂപ്രണ്ടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയാണ്. സംശയമുള്ളവര്‍ 2010 ലെ ഖുശ്ബു കേസിലെ വിധിയും വായിച്ചു നോക്കേണ്ടതാണ്. അപ്പോഴാണ് 2 ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 23 കാരിയുടെ അവകാശം സംബന്ധിച്ച് സംശയം ഉണ്ടാകുന്നത്. വ്യക്തിയുടെ കസ്റ്റഡി കാമുകന് കൊടുക്കണോ അച്ഛന് കൊടുക്കണോ എന്നതാണ് കോടതിയുടെ മുന്നിലെ ചോദ്യം !! കസ്റ്റഡി ചോദിക്കാന്‍ ഇതെന്താ വിവാഹമോചനക്കേസിലെ കുട്ടികളോ? തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള പൗരയാണ്. അവര്‍ ഹിന്ദുവായിരുന്നിരിക്കാം, മുസ്‌ലിം ആയി മതം മാറിയിരിക്കാം, മുസ്‌ലീം യുവാവുമായി ഇസ്‌ലാം വ്യക്തിനിയമം അനുസരിച്ച് അല്ലാതെ വിവാഹം കഴിച്ചിരിക്കാം, ഇതൊന്നും അവര്‍ക്കിഷ്ടമുള്ള ഒരാളോടൊപ്പം കഴിയുന്നതിനുള്ള അവളുടെ മൗലികാവകാശം ലംഘിക്കാന്‍ ഹൈക്കോടതിക്ക് അധികാരം നല്‍കുന്നില്ല.


മാതാപിതാക്കള്‍ക്ക് മക്കളുടെ വിവാഹത്തില്‍ എന്താണ് അവകാശം? ഇസ്‌ലാം വിശ്വാസം അനുസരിച്ച് ഉണ്ടത്രേ. സ്ത്രീയ്ക്ക് സ്വത്വമില്ലാത്ത, അവള്‍ക്കു കസ്‌റ്റോഡിയന്‍ ഇല്ലാതെ നടക്കാത്ത പരിപാടിയാണ് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം വിവാഹം. ഹിന്ദു വിവാഹ നിയമത്തില്‍ അങ്ങനെയൊന്നു ഇല്ലല്ലോ. എന്നാല്‍ ഈ പാട്രിയാര്‍ക്കിയല്‍ കോടതികള്‍ നിയമത്തെ ദുര്‍വ്യാഖ്യാനിച്ച് എന്തൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നു.

''Girls below the age of 21 years are not capable of forming a rational judgment as to the suitabiltiy of the boy, who is love. It is relevant to mention that those girls, who are suffering from hormonal imbalance! easily fall prey to boys and fall in love, marry and repent at leisure.'


അവിനാശും കര്‍ണ്ണാടക സംസ്ഥാനവും തമ്മിലുള്ള കേസില്‍ 2011 കര്‍ണ്ണാടക ഹൈക്കോടതി എഴുതിയതാണ്. *

'The parents of the girl (less than 21 years old) are interested in selecting a suitable boy and see that the girl leads a happy married life. Since the Hindu Marriage Act does not deal with love marriages, in our view, it is high time that the Parliament shall take note of sufferings and turmoil of such girls and their parents and amend the law suitably.'

തീര്‍ന്നില്ല മൊഴി മുത്തുകള്‍. അതിനുള്ള നിയമസാധ്യത കൂടി ജഡ്ജിയദ്യം വിശദമാക്കുന്നുണ്ട്.


'The word solemnized used in Section 5 of the Hindu Marriage Act indicates that marriage may be performed subject to conditions. It does not say who are the persons to perform marriage and whether consent of parents of boy and girl is required or not? In our opinion, it appears to us that the Parliament had not taken
into account love marriages when the Bill was itnroduced. Should we interpret the word solemnized to the effect that marriage may be performed by the respective parents of the bridegroom and the bride and thus their consent is necessary?'


മനസിലായോ? ആരൊക്കെ തമ്മിലായിരിക്കണം വിവാഹത്തിലെ സമ്മതം എന്ന് എടുത്തു പറയാത്തതിനാല്‍, ഹിന്ദുവിന് വിവാഹം കഴിക്കാന്‍ അച്ഛന്‍ അമ്മമാരുടെ സമ്മതം വേണമെന്ന് ഞങ്ങള്‍ വ്യാഖ്യാനിക്കട്ടെ ന്ന് !! നിയമം ഉണ്ടാക്കിയവരെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത (ദുര്‍)വ്യാഖ്യാനം !! അപ്പോള്‍പ്പിന്നെ മുസ്‌ലീം വ്യക്തിനിയമം ഇങ്ങനെ വ്യാഖ്യാനിച്ചതില്‍ അത്ഭുതമുണ്ടോ?

മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ മാത്രം നടത്തുന്ന സ്റ്റാറ്റസ് ക്വൊ വിവാഹങ്ങളിലൂടെ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന അമ്മാവന്‍ സിന്‍ഡ്രോം ആണ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഒരു വിഭാഗത്തിന് എന്ന് പറഞ്ഞാല്‍, എനിക്കെതിരെ കോടതിയലക്ഷ്യം എടുക്കരുത്. 6 മാസം ജയിലില്‍ കിടക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടല്ല, ജോലി പോയാല്‍ ജീവിക്കാന്‍ വേറെ വഴി അറിയില്ല. അതുകൊണ്ട് മുന്‍കൂര്‍ മാപ്പു പറഞ്ഞിരിക്കുന്നു.


ആണിന് ചീത്തയാകാം, പെണ്ണ് ചീത്തയാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതിയ്ക്കുണ്ടെന്നാണ് കാലാകാലങ്ങളില്‍ ഹേബിയസ് കോര്‍പ്പസ് ബെഞ്ച് ഇട്ടിട്ടുള്ള വിധിന്യായങ്ങള്‍ നോക്കിയാല്‍ തോന്നുക. ഈ ആണ് ശരിയല്ല, അതുകൊണ്ടു പെണ്ണിനെ അവന്റെ കൂടെ വിടാന്‍ കഴിയില്ല. മാതാപിതാക്കളുടെ കൂടെ വിടണം എന്ന വിധിന്യായങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. ഈ ആണിനെ അങ്ങനെ കയറൂരി വിടാമോ? അവനെപ്പറ്റി കോടതിക്ക് ആശങ്ക ഒന്നുമില്ലേ? അവന്‍ ഇനിയും 'പെണ്‍കുട്ടി'കളെ 'ചീത്ത'യാക്കില്ലേ എന്നീ ആശങ്കകള്‍ ഒന്നും കോടതിയ്ക്ക് അധികം ഉണ്ടായി കണ്ടിട്ടില്ല. കോടതികളുടെ കണ്ണിലെ നല്ലതും ചീത്തയുമുണ്ട്  അതിനു നിയമവുമായി പുലബന്ധം പോലും ഉണ്ടാകാറില്ല, തികച്ചും വ്യക്തിയധിഷ്ഠിതമായ പാട്രിയാര്‍ക്കല്‍, ഏറിയപങ്കും മതപരമായ കാഴ്ചപ്പാടുകള്‍ ആണവ. സ്വാതന്ത്ര്യം എന്നാല്‍ നല്ലതാവാന്‍ മാത്രമല്ല ചീത്തയാവാനും കൂടിയുള്ള സ്വാതന്ത്ര്യമാണെന്ന് ഈ കോടതികള്‍ക്ക് സമ്മതിക്കാന്‍ വയ്യ. അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു സ്ത്രീ ഒരു പുരുഷന്റെ കൂടെ പൊറുത്താല്‍ എന്ത് സംഭവിക്കുമെന്നാണ് കോടതി കരുതുന്നത്? അവളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ സുരക്ഷ ഒരുക്കുകയല്ലേ കോടതിയുടെ കടമ? ഹേബിയസ് ബെഞ്ചില്‍ ഇരുന്ന് വിവാഹങ്ങളുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കുന്നതും റദ്ദാക്കുന്നതും ആര്‍ട്ടിക്കിള്‍ 226 നല്‍കുന്ന അധികാരത്തിന്റെ നല്ല വിനിയോഗമാണെന്ന് കോടതിയ്ക്ക് ഉറപ്പുപറയാന്‍ കഴിയുമോ?


കാമുകനുമായി കോടതിയില്‍ വരുന്ന സ്ത്രീയോട് അച്ഛന്റെ കൂടെ പോകാന്‍ നിര്‍ബന്ധിക്കുന്നത്, അല്ലെങ്കില്‍ നീ അനുഭവിക്കും എന്ന് ഭീഷണിപ്പെടുത്തുന്നത്, കാമുകനോട് പിന്‍വാങ്ങിയില്ലെങ്കില്‍ റേപ്പ് നു കേസെടുക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് ഒക്കെ ഉണ്ടായിട്ടില്ലേ? പ്രായപൂര്‍ത്തിയായ ആളുടെ ധാര്‍മ്മിക ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ ഏതു ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കോടതികള്‍ക്ക് അധികാരമുള്ളത്? ആര്‍ട്ടിക്കിള്‍ 39(ള) വലിച്ചു നീട്ടുന്നതിലും ദുരുപയോഗിക്കുന്നതിലും ഒരു പരിധിയില്ലേ?

ഹൈക്കോടതിയുടെ ഹേബിയസ് കോര്‍പ്പസ് ജൂറിസ്ഡിക്ഷനില്‍ ഇരുന്ന ന്യായാധിപര്‍ എത്ര പാട്രിയാര്‍ക്കല്‍ ആയാണ് കാലാകാലങ്ങളായി വിധികള്‍ പറയുന്നത്, എത്രയാണ് സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നത്, സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ സമൂഹത്തിനു ഒപ്പം ചേര്‍ന്ന് നിലപാട് സ്വീകരിക്കുന്നത്, പൊതുബോധത്തിനൊപ്പം നീങ്ങുന്നത് എന്നൊക്കെയുള്ളത് ഒരു ഗവേഷണ വിഷയമാണ്. ഇന്ത്യയിലെ മറ്റു കോടതികളെ അപേക്ഷിച്ചു നോക്കിയാല്‍ കേരളാ ഹൈക്കോടതി ഇതില്‍ ഏറെ ഭേദമാണെന്നും കാണാം. സാമൂഹികശാസ്ത്ര / ജെണ്ടര്‍ പഠന ഗവേഷകര്‍ ആരെങ്കിലും എന്റെ ഈ അഭിപ്രായം ഗൗരവമായി എടുക്കണം. ഒരു പഠനം നടത്തണം.


ആര്‍ട്ടിക്കിള്‍ 39 (എഫ്) പിണറായി വിജയനും ഒന്ന് വായിക്കണം. ആ സ്ത്രീ അങ്ങേയ്ക്ക് എഴുതിയ കത്ത് പ്രകാരം, അവളിന്നു കോടതിവിധിച്ച വീട്ടു തടവിലാണ്. ജസ്റ്റിസ്.ശങ്കരന്റെ ലൗ ജിഹാദ് അസംബന്ധ വിധികള്‍ കേരളത്തില്‍ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാര്‍ക്കറ്റു ചില്ലറയല്ല. ഇത് അടുത്ത ആയുധമാവാന്‍ സമ്മതിക്കരുത്. ഇതിന്റെ വസ്തുതകള്‍ അന്വേഷിച്ച് അടിയന്തിരമായി പുറത്തു കൊണ്ടുവരണം.ആവശ്യമെങ്കില്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണം. ഇന്നാട്ടിലെ ചെറുപ്പക്കാരുടെ കൂടി വോട്ടാണ് ഈ സര്‍ക്കാര്‍.





[related]
Next Story

RELATED STORIES

Share it