kasaragod local

സ്‌കൂള്‍ വാഹന പരിശോധന ; 36 ബസ്സുകള്‍ തിരിച്ചയച്ചു



വിദ്യാനഗര്‍: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന രണ്ടിടങ്ങളില്‍ നടന്നു. കാസര്‍കോട് ആര്‍ടി ഒയുടെ കീഴില്‍ പരിശോധനയ്‌ക്കെത്തിയ 100 ബസുകളില്‍ നിന്ന് 12 സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നോട്ടിസ് നല്‍കി തിരിച്ചയച്ചു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് നടന്ന പരിശോധനയില്‍ 100 വാഹനങ്ങളെത്തി. നേരത്തെ 150 ഓളം ബസുകള്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗം ക്രമീകരിക്കുന്ന സ്പീഡ് ലിമിറ്റര്‍ ഘടിപ്പിക്കണം, ബ്രേക്ക് സിസ്റ്റം, ടയര്‍ ത്രഡ് തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. കാഞ്ഞങ്ങാട് ജോ. ആര്‍ടിഒ ഓഫിസിന് കീഴില്‍ നടന്ന പരിശോധനയില്‍ 203 ബസുകള്‍ എത്തിയിരുന്നു. ഇതില്‍ 24 ബസുകള്‍ ഫിറ്റനസ് തെളിയിക്കാത്തതിനാല്‍ തിരിച്ചയച്ചു.   ഇത്തരം വാഹനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ അവസരം നല്‍കും.  ഫിറ്റ്‌നസ് ലഭിച്ച വാഹനങ്ങളില്‍ ചെക്ക് സ്ലിപ് സ്റ്റിക്കര്‍ പതിച്ചു. വാഹനഡ്രൈവിങില്‍ പത്തുവര്‍ഷത്തിന് മുകളിലും ഹെവി വാഹന ഡ്രൈവര്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഡ്രൈവിങ് പരിചയം വേണം. സ്‌കൂള്‍ വാഹനം എന്ന് മുന്‍വശത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തണം. ഓരോ വാഹനത്തിനും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തണം. കുട്ടികളുടെ സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കുന്നതിന് സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ റോഡുകളില്‍ പ്രത്യേക പരിശോധന നടത്തും. സ്‌കൂള്‍ ബസുകള്‍ക്ക് പുറമെ കുട്ടികളെ കൊണ്ടുപോകുന്ന ജീപ്പുകള്‍, ഓട്ടോറിക്ഷകള്‍, വാനുകള്‍ എന്നിവയിലും കര്‍ശന പരിശോധന നടത്തും. ചെക്ക് സ്ലിപ്പ് പതിക്കാത്ത ഒരു വാഹനവും ജൂണ്‍ ഒന്നിനുശേഷം സര്‍വീസ് നടത്താനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it