സിപിഎമ്മിന്റെ രക്തദാഹത്തിന് അറുതിവന്നിട്ടില്ല: ചെന്നിത്തല

കണ്ണൂര്‍: സിപിഎമ്മിന്റെ രക്തദാഹത്തിന് അറുതി വന്നിട്ടില്ലെന്നതിനു തെളിവാണ് ശുഹൈബിന്റെ കൊലപാതകമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെ രക്തം ഊറ്റിക്കുടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറുന്നു എന്നതിനു തെളിവാണിത്. ഒരാഴ്ചയായി കൊലവിളിയുമായി സിപിഎമ്മിന്റെ അറിയപ്പെടുന്ന ആളുകള്‍ ശുഹൈബിനു പിറകെ ഉണ്ടായിരുന്നു. കേരളം ഭരിക്കുന്ന പിണറായി ഇതിനു മറുപടി പറയണം. ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍ സജ്ജരായ ശേഷമേ പ്രതികളെ പോലിസ് ഹാജരാക്കുകയുള്ളൂ. പോലിസ് പ്രതികളെ പിടിക്കാന്‍ അലംഭാവം കാണിക്കുകയാണ്. നിയമവാഴ്ചയില്‍ കേരളത്തിലെ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടുകയാണ്. ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണു കൊല നടത്തിയത്. കേസില്‍ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ല. പരോളിലിറങ്ങിയ പ്രതികളും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നു.
കൊലപാതകത്തിനു വഴിതെളിയിച്ച ഒരു സംഭവവും അവിടെയുണ്ടായിട്ടില്ല. അധികാരമുപയോഗിച്ച് സിപിഎം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. മലബാര്‍ മേഖലയില്‍ സിപിഎം അധികാരമുപയോഗിച്ച് സായുധ കലാപത്തിന് നേതൃത്വം കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്. കൊലപാതകം നടന്ന് രണ്ടു ദിവസമായിട്ടും എന്തുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രി ഒരനുശോചനം രേഖപ്പെടുത്തിയില്ല. മനസ്സ് മരവിച്ച മുഖ്യമന്ത്രിയാണു കേരളത്തിലുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിയമവാഴ്ചയും ക്രമസമാധാനപാലനവും തകര്‍ന്നു. അക്രമങ്ങളിലൂടെ തങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാമെന്ന മോഹം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.




Next Story

RELATED STORIES

Share it