Flash News

സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം ; നാലു സായുധരെ സൈന്യം വധിച്ചു



ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോര ജില്ലയിലെ സുമ്പാലില്‍ സിആര്‍പിഎഫ് ക്യാംപിനു നേരെ ആക്രമണത്തിനു ശ്രമിച്ച നാലു സായുധരെ സൈന്യം വധിച്ചു.  പുലര്‍ച്ചെ 4.30ഓടെ ബന്ദിപോരയിലെ സിആര്‍പിഎഫ് 45ാം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി എത്തിയവര്‍ കാവല്‍ പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് സൈന്യം തിരിച്ചും  വെടിയുതിര്‍ത്തു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് നാലുപേരും കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എകെ 47, വെടിക്കോപ്പുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു. ഏറ്റുമുട്ടല്‍ 45 മിനിറ്റ് നീണ്ടുനിന്നു. ക്യാംപിനുള്ളില്‍ പ്രവേശിച്ച് ആക്രമണം നടത്തുന്നതിനാണ് പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍, ക്യാംപിനുള്ളില്‍ പ്രവേശിക്കുന്നതിനു മുമ്പ് സൈന്യം ഇവരെ വധിക്കുകയായിരുന്നുവെന്നും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. കൂടുതല്‍ അക്രമികള്‍ ഉണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  തുടര്‍ച്ചയായി ആക്രമണം നടക്കുന്ന സ്ഥലമാണ് ബന്ദിപോര. കഴിഞ്ഞ വര്‍ഷം ബന്ദിപോരയിലുണ്ടായ സായുധ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ ചേതന്‍ കുമാര്‍ ചീറ്റയാണ് സിആര്‍പിഎഫിന്റെ സുമ്പാല്‍ ക്യാംപ് 45ാം ബറ്റാലിയന്‍ തലവന്‍.
Next Story

RELATED STORIES

Share it