kannur local

വേനല്‍ കടുത്തു; കാര്യങ്കോട് പുഴ വറ്റി

ചെറുപുഴ: വേനല്‍ കടുത്തതോടെ കാര്യങ്കോട് പുഴയിലെ വെള്ളം വറ്റിത്തുടങ്ങി. പുഴയിലെ കല്ലുകളാണ് ജലവിതാനം ഗണ്യമായി കുറയാന്‍ കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചെറുപുഴ ചെക്ഡാം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഇവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുഴയിലെ കല്ലുകള്‍ പൊട്ടിച്ചുനീക്കിയാല്‍ നീരൊഴുക്ക് ഉണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ, മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷമായിരിക്കെ ഉള്ള വെള്ളം പോലും സംരക്ഷിക്കാതെ മലിനമാക്കുന്നതായി പരാതിയുണ്ട്. മാലിന്യങ്ങള്‍ കാര്യങ്കോട് പുഴയിലേക്ക് തള്ളുന്നതുമൂലം പുഴയിലെ വെള്ളം കലങ്ങുന്നതായാണു ആക്ഷേപം.
കര്‍ണാടക വനത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന കാര്യങ്കോട് പുഴ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പ്രധാന ജലസ്രോതസ്സാണ്. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആര്‍പിഎഫ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് കാര്യങ്കോട് പുഴയില്‍ നിന്നാണ്. എന്നാല്‍, പലയിടത്തും വാഹനങ്ങള്‍ കഴുകുന്നതും പുഴയോരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതും വ്യാപകമായിട്ടുണ്ട്. അതേസമയം, കര്‍ണാടകത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന ചൈത്രവാഹിനി പുഴയും വറ്റിത്തുടങ്ങി. മലയോര പഞ്ചായത്തുകളായ ബളാല്‍, വെസ്റ്റ് എളേരി എന്നിവയിലൂടെ ഒഴുകി കാര്യങ്കോട് പുഴയില്‍ ലയിക്കുന്നതാണ് ചൈത്രവാഹിനി പുഴ. ഒഴുക്കില്ലെന്നു മാത്രമല്ല കരിമ്പിരിക്കയം, എരുമക്കയം, കാപ്പുംകുണ്ട് തുടങ്ങിയ കയങ്ങളും വറ്റി. പുഴയരികിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ടു.
Next Story

RELATED STORIES

Share it