വീട്ടമ്മയെ ആക്രമിച്ച് ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; പ്രതി പിടിയില്‍

നെടുമ്പാശ്ശേരി: പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച് ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.
ഇന്നലെ ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്ത് 18ാം വാ ര്‍ഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളത്താണ് സംഭവം. സാബു-നീന ദമ്പതികളുടെ കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. സാബു ടാക്‌സി ഡ്രൈവറും നീന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്കു പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ നീനയുടെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്.
ബീന മാത്രമേ വീട്ടിലുള്ളൂവെന്ന് മനസ്സിലാക്കിയ അക്രമി വീടിനു മുന്‍വശത്തെ വാതില്‍ പുറത്തുനിന്നു പൂട്ടുകയായിരുന്നു. അതിനു ശേഷം അടുക്കളഭാഗത്തെത്തി. ഇതോടെ ബീന വാതിലടച്ച് അകത്തുനിന്നു കുറ്റിയിട്ടെങ്കിലും പ്രതി കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് വീടിനകത്തു കയറുകയായിരുന്നു. ഈ സമയം ബീനയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. എതിര്‍ത്ത ബീനയെ ആക്രമിച്ചു. കുഞ്ഞിനെ കിട്ടാതെവന്നതോടെ അടുക്കളയിലെ പാത്രങ്ങളും വാതിലും നശിപ്പിച്ചു. ഇതിനി ടെ കുഞ്ഞിനെ എടുത്തുകൊണ്ട് ബീന അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ബീനയുടെ സഹോദരന്‍ പൗലോസും അയല്‍വാസികളും വീട്ടിലെത്തി. അടുക്കളയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. സംഭവമറിഞ്ഞ് സാബുവും നീനയും വീട്ടിലെത്തി.
ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ കെ സുധീറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.
പ്രതിയുടെ പോക്കറ്റില്‍ നിന്ന് പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, അസം പോലിസ് റിപോര്‍ട്ട് എന്നിവ അടങ്ങിയ പേഴ്‌സ് കണ്ടുകിട്ടി. പ്രതിയുടെ ഫോട്ടോകള്‍ക്കൊപ്പം ഒരു പെണ്‍കുഞ്ഞിന്റെ ഫോട്ടോയുമുണ്ടായിരുന്നു. പ്രതി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it