Flash News

വില്ലേജ് ഓഫിസുകളില്‍ വീണ്ടും വിജിലന്‍സ് പരിശോധന



തിരുവനന്തപുരം: ഇന്നലെയും സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍പരിശോധന നടത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പരുതൂര്‍ വില്ലേജ് ഓഫിസില്‍ വിവിധ നികുതി ഇനങ്ങളിലായി പിരിച്ചെടുത്ത 52,565 രൂപയുടെ കുറവ് കണ്ടെത്തി. കൂടാതെ ഫീല്‍ഡ് അസിസ്റ്റന്റുമാരായ ഷാജന്‍ ബോയുടെ കൈവശം കണക്കില്‍പ്പെടാത്ത 5,160 രൂപയും ജസ്റ്റസ് മാത്യു ഫിലിപ്പിന്റെ കൈവശം 4,020 രൂപയും വില്ലേജ് അസിസ്റ്റന്റ് ഹംസയുടെ പക്കല്‍ നിന്ന് 630 രൂപയും ഉള്‍പ്പെടെ 9,810 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരം വില്ലേജ് ഓഫിസില്‍ നടന്ന പരിശോധനയില്‍ 5,000 രൂപയില്‍ കൂടുതല്‍ കരം ഒടുക്കിയതും മറ്റ് ഫീസുകളും കൈവശം സൂക്ഷിക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കെ 68,957 രൂപ ഉദ്യോഗസ്ഥര്‍ കൈവശം സൂക്ഷിച്ചതായും കാണപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ മംഗലാപുരം, വെമ്പായം വില്ലേജ് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ കാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ തുകയില്‍ വ്യത്യാസവും പോക്കുവരവ് അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതായും കണ്ടെത്തി. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില വില്ലേജ് ഓഫിസുകളിലും അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കാലതാമസം വരുത്തുന്നതായി കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it