Flash News

വാട്ട് എ ട്രിക്ക് ഛേത്രി; ഇന്ത്യക്ക് വമ്പന്‍ ജയം

വാട്ട് എ ട്രിക്ക് ഛേത്രി; ഇന്ത്യക്ക് വമ്പന്‍ ജയം
X



മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലോക 97ാം സ്ഥാനത്തുള്ള ഇന്ത്യന്‍ വീരഗാഥയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ചൈനീസ് തായ്‌പെയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോള്‍ മികവില്‍ അവരെ ഇന്ത്യ ഏകപക്ഷീയമായ അഞ്ച് ഗോളുകല്‍ക്കാണ് തുരത്തിയത്. ഇന്ത്യക്ക് വേണ്ടി ഉദാന്ത സിങും പ്രാണോയ് ഹള്‍ഡറും ഓരോ ഗോള്‍ വീതം നേടി.ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ഇന്ത്യ. കളി തുടങ്ങി 14ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഛേത്രി തന്നെയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ആറു മിനിറ്റിനകം ഛേത്രി ഇന്ത്യയുടെ ലീഡ് വര്‍ധിപ്പിച്ചു. പിന്നീട് ഗോളുകള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതി 2-0ന് അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 48ാം മിനിറ്റില്‍ ഉദാന്ത സിങിലൂടെ ഇന്ത്യയുടെ അക്കൗണ്ടില്‍ മൂന്നാം ഗോളും വന്നു ചേര്‍ന്നു. 61ാം മിനിറ്റില്‍ ഛേത്രി ഇന്ത്യയുടെ നാലാം ഗോളും തന്റെ ഹാട്രിക്കും സ്വന്തമാക്കി. തൊട്ടടുത്ത നിമിഷത്തില്‍ മലയാളി താരം ആഷിഖ് കുരുണിയനെ കോച്ച് പകരക്കാരനായി രംഗത്തിറക്കി. 20കാരനായ താരത്തിന്റെ അരങ്ങേറ്റ മല്‍സരമായിരുന്നു ഇത്.78ാം മിനിറ്റില്‍ പ്രാണോയ് ഹെള്‍ഡര്‍ മികച്ചൊരു ഗോളിലൂടെ ഇന്ത്യയുടെ ലീഡുയര്‍ത്തി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള അവസരം തായ്‌പേയ്ക്ക് ലഭിച്ചുവെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യയുടെ രക്ഷക്കെത്തി. അന്തിമ വിസില്‍ മുഴങ്ങിയതോടെ ആദ്യ മല്‍സരത്തില്‍ തന്നെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it