kozhikode local

വനിതാ കമ്മീഷന്‍ അദാലത്ത്76 പരാതികള്‍ പരിഗണിച്ചു; 31 കേസുകള്‍ തീര്‍പ്പാക്കി



കോഴിക്കോട്: കേരള വനിതാ കമ്മീഷന്‍ ജില്ലയില്‍ മെഗാ അദാലത്ത്് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. പരിഗണിച്ച 14 കേസുകള്‍ പോലീസിന്റെയും മറ്റു ഡിപാര്‍ടുമെന്റുകളുടെയും വിശദമായ അന്വേഷണത്തിന് വിട്ടു. നാലു പരാതികള്‍ ആര്‍ഡിഒയുടെ അധികാര പരിധിക്കകത്ത് വരുന്നതിനാല്‍ അവിടെക്ക് മാറ്റി. കുടുംബ വഴക്കുകളുമായി ബന്ധപ്പെട്ട ഏതാനും കേസുകള്‍ കൗണ്‍സിലിങ്ങിന് വിട്ടു. 22 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു. പരിഗണിച്ച പരാതികളില്‍ ഏറെയും കുടുംബ പ്രശ്‌നങ്ങളും സ്വത്ത് തര്‍ക്കവുമാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ പരാതി കമ്മീഷന്‍ ഒത്തു തീര്‍പ്പാക്കി. യോജിച്ചുപോവാന്‍ തയ്യാറാണെന്ന് അദാലത്തിലെത്തിയ ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ഡോ. ലിസി ജോസ് ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹവും യോജിച്ചുപോവാന്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെയും ഭര്‍ത്താവിന്റെയും കുടുംബങ്ങളെ കമ്മീഷന്‍ ഒരുമിച്ച് ചേര്‍ത്തു വിട്ടു. 20 മാസം മാത്രം പ്രായമുള്ള കുട്ടിയെ ഭര്‍ത്താവ് വിട്ടുതരുന്നില്ലെന്ന സ്ത്രിയുടെ പരാതിയില്‍ കുട്ടിയെ വീണ്ടെടുത്തു കൊടുക്കാന്‍ ബേപ്പൂര്‍ പോലീസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കക്കോടി കുമാരസ്വാമിയില്‍ വനിതാ കമ്മീഷന്‍ അംഗമാണെന്ന് അവകാശപ്പെട്ട് യുവതി വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് ഒരു കൂട്ടം സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ വനിതാ സെല്‍ സിഐയോട്്്്്്്്്്് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ രാഷ്ട്രീയവിരോധത്താല്‍ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് സഹപാഠികള്‍ക്കെതിരേ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയും ഇരു കക്ഷികളെയും വിളിച്ച് വരുത്തി കമ്മീഷന്‍ ഒത്തു തീര്‍ത്തു. സിറ്റിങില്‍ അഭിഭാഷക പാനല്‍ അംഗങ്ങളായ അഡ്വ. ഷമീന ഗഫൂര്‍, അഡ്വ. വി ഇ ലത, വനിതാ സെല്‍ എസ്‌ഐ എ കെ ജമീല, സിപിഒ പി കെ റജീന പങ്കെടുത്തു.
Next Story

RELATED STORIES

Share it