ലോക ക്രിക്കറ്റിനു ന്യൂസിലന്‍ഡ് സമ്മാനിച്ച ഇതിഹാസതാരം മാര്‍ട്ടിന്‍ ക്രോയ്ക്ക് വിട; കണ്ണീരൊപ്പി കിവീസ്...

വെല്ലിങ്ടണ്‍: 90കളില്‍ ലോകക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയ ന്യൂസിലന്‍ഡിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. കിവികള്‍ക്കു മാത്രമല്ല ക്രിക്കറ്റിലെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേ ഹം. ആക്രമണോത്‌സുക ബാറ്റിങിലൂടെ ലോകം മുഴുവനുമുള്ള ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് ക്രോ. പാഡഴിച്ച ശേഷവും കമന്റേറ്ററെന്ന നിലയില്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ക്രിക്കറ്റിന് തീരാനഷ്ടമാണ്.
അര്‍ബുദമാണ് ക്രോയുടെ ജീവനെടുത്തത്. 2012 സപ്തംബറിലാണ് അദ്ദേഹത്തിനു രോഗമുള്ളതായി കണ്ടെത്തിയത്. എന്നാ ല്‍ തൊട്ടടുത്ത വര്‍ഷം അസുഖം ഭേദമായി ക്രോ മടങ്ങിയെത്തി. പക്ഷെ കഴിഞ്ഞ വര്‍ഷം അര്‍ബുദം വീണ്ടും വില്ലനായെത്തിയപ്പോള്‍ ജീവിതത്തിന്റെ ക്രീസ് വിടുകയ ല്ലാതെ അദ്ദേഹത്തിനു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല.
ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ക്രിക്കറ്റില്‍ പുതിയ പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ട വ്യക്തിയാണ് ക്രോ. ശാരീരികമികവ് കൊണ്ടും വേഗം കൊണ്ടും 90 കളില്‍ ക്രോയെ വെല്ലാന്‍ അധികം താരങ്ങളുണ്ടായിരുന്നില്ല. ചെറിയവരുടെ ഗെയിമായ ക്രിക്കറ്റിലെ വലിയവനെന്നാണ് ക്രോയെക്കുറിച്ച് മുമ്പ് കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
എത്ര അപകടകാരിയായ ബൗളറായാലും പ്രതിരോധിക്കാതെ ആക്രമിച്ച് ആധിപത്യം നേടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇത് ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്, ന്യൂസിലന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ആസ്‌ത്രേലിയയുടെ ആദം ഗി ല്‍ക്രിസ്റ്റ് എന്നിവരെല്ലാം മാതൃകയാക്കുകയും ചെയ്തു.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഫീല്‍ഡിങിലും ക്രോ മികവ് പുലര്‍ത്തിയിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ക്രോയുടെ ഇന്‍സ്വിങറുകള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ശരി ക്കും വിഷമിപ്പിച്ചിരുന്നു. 1987ലെ ലോകകപ്പി ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ഡേവിഡ് ഹൂട്ടനെ പുറത്താക്കിയ ക്രോയുടെ ഡൈവിങ് ക്യാച്ച് അക്കാലത്ത് ഏറെ ചര്‍ച്ചാവിഷയമായിരു ന്നു. ക്രോയുടെ ഈ ക്യാച്ചിന്റെ മികവില്‍ ന്യൂസിലന്‍ഡ് മല്‍സരത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.
ക്യാപ്റ്റനെന്ന നിലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അന്താരാഷ്ട്ര മല്‍സരത്തില്‍ ആദ്യ ഓവര്‍ തന്നെ ഒരു സ്പിന്നര്‍ക്കു നല്‍കി പരീക്ഷണം നടത്തിയ നായകനാണ് ക്രോ. 1992ലെ ലോകകപ്പില്‍ ഇന്ത്യന്‍ വംശജനായ ദീപക് പട്ടേലിനെയാണ് അദ്ദേഹം ആദ്യ ഓവര്‍ എറിയാന്‍ പ്രേരിപ്പിച്ചത്. ബൗളിങിലും ഫീല്‍ഡിങിലും ക്രോ നടത്തിയിരുന്ന പരീക്ഷണങ്ങള്‍ പിന്നീട് പലരും മാതൃകയാക്കിയിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനായി ഇടയ്ക്കിടെ ബൗളര്‍മാരെ മാറ്റുന്നതോടൊപ്പം ഫീ ല്‍ഡിങിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിരുന്നു.
ക്രിക്കറ്റ് ക്രോയ്ക്ക് കുടുംബകാര്യം
ക്രിക്കറ്റെന്ന ഗെയിമിനോടുള്ള ഇഷ്ടം ക്രോയ്ക്ക് പാരമ്പര്യമായി തന്നെ ലഭിച്ചതാണ്. ഡേവ് ക്രോയെന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുടെ മകനായി 1962 സപ്തംബര്‍ 22നാണ് ക്രോ ജനിച്ചത്. ക്രോയുടെ സഹോദരന്‍ ജെഫ് ക്രോയും ക്രിക്കറ്റ് താരമായിരുന്നു.
പിതാവായിരുന്നു രണ്ടു സഹോദരന്‍മാരെ യും ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. വളരെ ചെറുപ്പം മുതല്‍ തന്നെ പിതാവിന്റെ ശിക്ഷണത്തില്‍ ഇരുവരും പരിശീലനം ആരംഭിച്ചിരു ന്നു. പിന്നീട് ഇരുവരും ന്യൂസിലന്‍ഡ് ടീമിലെ അവിഭാജ്യഘടകമായി മാറി. മാര്‍ട്ടിനെ കൂടാതെ സഹോദരന്‍ ജെഫും ദേശീയ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് വിജയിയും പ്രശസ്ത ഹോളിവുഡ് നടനുമായ റസ്സല്‍ ക്രോ ഇവരുടെ ബന്ധുവാണ്.
റെക്കോഡുകളുടെ കൂട്ടുകാരന്‍
റെക്കോഡുകള്‍ കുറിക്കുന്നതില്‍ കേമനായിരുന്നു ക്രോ. ടെസ്റ്റില്‍ ന്യൂസിലന്‍ഡിനായി നേടിയ 17 സെഞ്ച്വറികളെന്ന റെക്കോഡിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല. ക്രിക്കറ്റിന്റെ മെക്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോര്‍ഡ്‌സില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയ ഏക ന്യൂസിലന്‍ഡ് താരവും ക്രോയാണ്.
ടെസ്റ്റില്‍ ന്യൂസിലന്‍ഡ് താരത്തിന്റെ പേരിലുള്ള ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (299) ദീര്‍ഘകാലം ക്രോയുടെ പേരിലായിരുന്നു. 1991ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ റെക്കോഡ് പ്രകടനം. 23 വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷം ബ്രെഡന്‍ മക്കുല്ലമാണ് 302 റണ്‍സ് നേടി ഈ റെക്കോഡ് തിരുത്തിയത്. 1992ലെ ലോകകപ്പില്‍ ഒമ്പതു കളികളില്‍ നിന്ന് 456 റണ്‍സ് നേടിയ ക്രോയായിരു ന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. 1985ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ക്രിക്കറ്റ് ലോകം
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ ക്രോയുടെ വിയോഗത്തില്‍ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ക്രോയുടെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിനൊപ്പം പങ്കുചേരു ന്നു. മികച്ച ക്രിക്കറ്ററും പോരാളിയുമാണ് അദ്ദേഹം- സചിന്‍ ടെണ്ടുല്‍ക്കര്‍
ക്രോയുടെ മരണവാര്‍ത്ത ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു - ഡാരന്‍ ലേമാന്‍ (ആസ്‌ത്രേലിയന്‍ കോ ച്ച്)
ക്രോ നിങ്ങള്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടും. ഞാന്‍ പന്തെറിഞ്ഞിട്ടുള്ളവരില്‍ ഏറ്റ വും മികച്ച താരം നിങ്ങളാണ്- വസീം അക്രം.
എനിക്കും മറ്റു നിരവധി പേര്‍ക്കും പ്രചോദനമായിരുന്നു ക്രോ. വാര്‍ത്തയറിഞ്ഞപ്പോള്‍ കടുത്ത ദുഃഖം തോന്നി- സ്റ്റീഫന്‍ ഫ്‌ളെമിങ്.
Next Story

RELATED STORIES

Share it