Dont Miss

ലോകത്തെ ഏറ്റവും ഉയരം കൂടിയത് എന്ന ഖ്യാതിക്ക് വേണ്ടി ശിവജി പ്രതിമ നിര്‍മാണത്തിന് 63 കോടി കൂടി

ലോകത്തെ ഏറ്റവും ഉയരം കൂടിയത് എന്ന ഖ്യാതിക്ക് വേണ്ടി ശിവജി പ്രതിമ നിര്‍മാണത്തിന് 63 കോടി കൂടി
X

മുംബൈ: ലോകത്തെ ഏറ്റവും ഉയരം ൂടിയ സ്മാരകം എന്ന ഖ്യാതി ചൈനയില്‍ നിന്ന് തട്ടിയെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഛത്രപതി ശിവജി പ്രതിമ നിര്‍മാണത്തിന് 63 കോടി രൂപ കൂടി ചെലവാക്കും. പ്രതിമയുടെ സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിന് മറ്റൊരു 18 കോടിയും നീക്കി വയ്ക്കും.

അറബിക്കടലില്‍ നിര്‍മിക്കുന്ന കിങ് ശിവജി പ്രതിമയ്ക്ക് രണ്ട് മീറ്റര്‍ ഉയരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സമിതി ബുധനാഴ്ച്ച അംഗീകാരം നല്‍കി. ഇതോടെ പ്രതിമയുടെ ഉയരം 212 മീറ്ററായി ഉയരും. ചൈനയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന സ്പ്രിങ് ടെംപിള്‍ ബുദ്ധയേക്കാള്‍ രണ്ട് മീറ്റര്‍ കൂടുതലാണിത്. നേരത്തേ ചൈനീസ് സ്മാരകത്തിന്റെ ഉയരം 208 മീറ്ററായിരുന്നു. ഇത് വര്‍ധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയും കോടികള്‍ വലിച്ചെറിഞ്ഞ് ഉയരം കൂട്ടാന്‍ ഒരുങ്ങുന്നത്.

ചൈനീസ് തീരുമാനത്തിന് അനുസരിച്ച് ശിവജി പ്രതിമയുടെ പ്ലാനില്‍ മാറ്റം വരുത്തുമെന്ന് മെയ് മാസത്തില്‍ ഫഡ്‌നാവിസ് പറഞ്ഞിരുന്നു. 2500 കോടി രൂപയ്ക്കാണ് ലാര്‍സന്‍ ആന്റ് ടൂബ്രോ കമ്പനിക്ക് പ്രതിമ നിര്‍മാണത്തിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം 63 കോടി രൂപയുടെ അധിക ബജറ്റ് പ്രതിമയ്ക്ക് അനുവദിക്കും. മുംബൈ പോലിസ് തയ്യാറാക്കിയ സുരക്ഷാ പദ്ധതിക്കുള്ള 18 കോടി ഉള്‍പ്പെടെ മൊത്തം ചെലവ് 2581 കോടി രൂപയായി ഉയരും.

126 മീറ്റര്‍ ഉയരത്തിലുള്ള പ്രിതമയ്ക്കും 86 മീറ്റര്‍ ഉയരത്തിലുള്ള ഇരുനില തറയ്ക്കും ചുറ്റുമായി നൂറു കണക്കിന് ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കും. പട്രോളിങിന് സ്പീഡ്‌ബോട്ടുകളും ഒരുക്കും. പ്രതിമ ഉള്‍പ്പെടുന്ന ചെറുദ്വീപിന് ചുറ്റുമായി 14 മീറ്റര്‍ ഉയരത്തിലുള്ള മതിലുണ്ടാവും. സഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിക്കാന്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it