kozhikode local

റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു

വടകര: റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലിഫ്റ്റ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു. എംപിയുടെ പ്രാദേശീക വികസന ഫണ്ടില്‍ നിന്നും 76.22 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വ്വഹിച്ചു. കൂടാതെ സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന എസ്‌കലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് വിശ്രമ മുറികളും ഇതോടൊപ്പം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി, ഡിവിഷണല്‍ എഞ്ചിനീയര്‍ മുഹമ്മദ് ഇസ്‌ലാം, ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സൂര്യ നാരായണന്‍, കമേഴ്‌സ്യല്‍ മാനേജര്‍ മെറിന്‍ ജി ആനന്ദ്, പിആര്‍ഒ കെകെ ഗോപിനാഥ് സംസാരിച്ചു. അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങ് രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ബിജെപി ശ്രമിച്ചത് വിവാദത്തിനിടയാക്കി. ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ലിഫ്റ്റിന്റെ പ്രതീകാത്മക ഉദ്ഘാടനം രാവിലെ തന്നെ നടത്തി.
ശനിയാഴ്ച രാവിലെ സ്‌റ്റേഷനും പരിസരവും ബിജെപി പതാകകള്‍ അലങ്കരിച്ച് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പായി ലിഫ്റ്റ് പ്രതീകാത്മകമായി ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ:എം രാജേഷ് ഉദ്ഘാടനം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ റെയില്‍വെയുടെ ഔദ്യോഗിക പരിപാടിയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയോ, ഭരണ കക്ഷി പ്രതിനിധികളെയോ ക്ഷണിക്കാറില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it