kozhikode local

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു



താമരശ്ശേരി: യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചമല്‍ കൊട്ടാരപറമ്പില്‍ പി കെ ദിനേശന്റെ മകന്‍ ശ്രീനേഷ് (22)മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് ശ്രീനേഷിനെ വീടിന് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരിയിലെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ ശ്രീനേഷിനെ കഴിഞ്ഞ ഒക്ടബോര്‍ രണ്ടിനാണ് വീടിന് സമീപത്തെ വയലില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിനശിപ്പിക്കുന്ന വന്യ മൃഗങ്ങളെ തുരത്താനായി കൃഷിയിടത്തിനു ചുറ്റം സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ശ്രീനേഷിന് ഷോക്കേറ്റത്. ഒക്ടോബര്‍ ഒന്നിന് രാത്രി പന്ത്രണ്ട് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശ്രീനേഷ് കുളിക്കാനായി മുറ്റത്തേക്കിറങ്ങിയത് വീട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് രാവിലെയാണ് ശ്രീനേഷിനെ അന്വേഷിക്കുന്നത്. തിരച്ചിലിനിടയിലാണ് വയലിലെ ഇലക്ട്രിക് വേലിയോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീനേഷിന്റെ അയല്‍വാസി കരോട്ട് ബൈജു തോമസ്(49), ഇയാളുടെ ബന്ധുക്കളായ കരോട്ട് കെ ജെ ജോസ(52)്, വളവനാനിക്കല്‍ ജോണി (57)എന്നിവരെ താമരശ്ശേരി സിഐ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോസും ജോസഫും ചേര്‍ന്ന് നടത്തുന്ന കപ്പ കൃഷിക്ക് ചുറ്റും സ്ഥാപിച്ച ഇലക്ട്രിക് വേലിയിലേക്ക് ബൈജു തോമസിന്റെ വീട്ടില്‍ നിന്നാണ് വൈദ്യുതി എത്തിച്ചിരുന്നത്. സോളാര്‍ ഉപയോഗിച്ച് ശക്തി കുറഞ്ഞ വൈദ്യുതി കടത്തി വിടുന്നതിന് പകരം വീട്ടില്‍ നിന്നും നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണെന്ന് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തനിച്ച് പുറത്തിറങ്ങാത്ത ശ്രീനേഷ് അര്‍ധ രാത്രിയില്‍ വയലില്‍ എത്തിയത് ദുരൂഹമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. മരണത്തിലെ ദുരൂഹത അകറ്റണമെന്നാവസ്യപ്പെട്ട് ശ്രീനേഷിന്റെ പിതാവ് ദിനേശന്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മരണം നടന്ന സ്ഥലത്തും ശ്രീനേഷിന്റെ വീട്ടിലും എത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പരാതികള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി മൊയ്തീന്‍കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it