Kollam Local

യുവാവ് കുത്തേറ്റ് മരിച്ച സംഭവം:ടാപ്പിങ് തൊഴിലാളി റിമാന്‍ഡില്‍

ശാസ്താംകോട്ട:ചക്കുവള്ളി ഒസ്താമുക്ക് ജങ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് വിളയില്‍ സുധീര്‍ (44) കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ടാപ്പിങ് തൊഴിലാളിയെ ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പേച്ചിപ്പാറ മണിയാംകുളം സ്വദേശി വര്‍ഗീസി( 37)നെയാണ് റിമാന്‍ഡ് ചെയ്തത്. പോലിസ് കസ്റ്റഡിയിലായിരുന്ന ഇയാളെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട സുധീറിന്റെ ചായക്കടയില്‍ വര്‍ഗീസ് നല്‍കാനുണ്ടായിരുന്ന പണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വര്‍ഗീസ് അടക്കമുള്ള ടാപ്പിങ് തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലെത്തി സുധീര്‍ പറ്റ് കാശ് ആവശ്യപ്പെട്ടത് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഗീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നു.പ്രതിയായ വര്‍ഗീസിനെ സംഭവ സമയത്തു തന്നെ നാട്ടുകാര്‍ തടഞ്ഞുവച്ച് ശൂരനാട് പോലിസിനു കൈമാറിയിരുന്നു. കൊല്ലപ്പെട്ട സുധീറിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പോരുവഴി ഹനഫി ജമാഅത്ത് കബര്‍സ്ഥാനില്‍ കബറടക്കി.
Next Story

RELATED STORIES

Share it