യുവാവിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മരട്: തേവര സ്വദേശിയായ യുവാവിനെ പരിക്കുകളോടെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് മര്‍ദിച്ചെന്നാണ് ആരോപണം. മനോജ് (41)എന്നയാളെയാണ് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ഞായറാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തേവര ആംഗ്ലോ ഇന്ത്യന്‍  സ്‌കൂളിനു പിന്‍വശത്തുള്ള ഭാര്യവീട്ടിനു സമീപംവച്ച്  മനോജിനെ മഫ്തിയിലെത്തിയ തേവര സ്റ്റേഷനിലെ രണ്ട് സിവില്‍ പോലിസുകാര്‍ മര്‍ദിക്കുകയായിരുന്നെന്ന്  ബന്ധുക്കള്‍ പറയുന്നു. റോഡരികില്‍ മൊബൈലില്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍  രണ്ടുപേരെത്തിയെന്നും വഴിയരികില്‍ നില്‍ക്കുന്നതെന്തിനാണെന്ന് ഇവര്‍ മനോജിനോട് ചോദിച്ചതായും പറയുന്നു. തന്റെ ഭാര്യവീടിനു സമീപത്ത് താന്‍ നില്‍ക്കുന്നത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്ന് മനോജ് തിരിച്ചുചോദിച്ചു. ഇത് പോലിസുകാരെ പ്രകോപിപ്പിച്ചതായും രണ്ടു പേരുംചേര്‍ന്ന് മനോജിനെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതതെന്ന് ഭാര്യയും സുഹൃത്തുക്കളും പറയുന്നു. ഇതിനിടെ കുഴഞ്ഞു വീണ മനോജിനെ ബന്ധുക്കളും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഫ്തിയിലായിരുന്നതിനാല്‍ മര്‍ദിച്ചവര്‍ പോലിസുകാരാണെന്ന്  ആദ്യം തിരിച്ചറിഞ്ഞില്ലെന്നും പറയുന്നു.
ഇതിനിടെ സംഭവസ്ഥലത്തെത്തിയ നിതിന്‍ എന്ന യുവാവിനെ പിടികൂടി തേവര സ്റ്റേഷനില്‍ നിന്നും എത്തിയ പോലിസ് ജീപ്പില്‍ കയറ്റി മര്‍ദിച്ചെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാവിന്റെ അമ്മ മകനെതേടി രാത്രി സ്റ്റേഷനില്‍ എത്തിയെങ്കിലും നിതിനെക്കുറിച്ച് വിവരമില്ലെന്നുപറഞ്ഞ് മടക്കി അയക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടതായാണ് അറിയുന്നത്.
Next Story

RELATED STORIES

Share it