യുവതിയെ ഊരുവിലക്കിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം: എം സി ജോസഫൈന്‍

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദുതങ്കം കല്യാണിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് എര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദേശ പ്രകാരം വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല ദര്‍ശനത്തിന് പോയെന്ന പേരില്‍ ഒരു സ്ത്രീയെ വീട്ടിലും ജോലിസ്ഥലത്തും വിലക്കുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം സി ജോസഫൈന്‍ പറഞ്ഞു.
സുപ്രിംകോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവതി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചത്. അവരെ വീട്ടില്‍ താമസിപ്പിക്കില്ലെന്നു വീട്ടുടമസ്ഥനും ജോലിസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂളധികൃതരും പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരേ സര്‍ക്കാരും പോലിസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.
മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ഡിജിപിയോട് റിപോര്‍ട്ട് ആവശ്യപ്പെടാനും എം സി ജോസഫൈന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിനോട് വാടകവീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമയും ഇനിയൊരറിയിപ്പ് കിട്ടുന്നതു വരെ സ്‌കൂളില്‍ ജോലിക്ക് ഹാജരാവേണ്ടെന്ന് സ്‌കൂളധികൃതരും അറിയിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it