Flash News

യുഎസും ഉ. കൊറിയയും നേര്‍ക്കുനേര്‍



സോള്‍: യുഎസും ഉത്തരകൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ യുദ്ധ സന്നാഹങ്ങള്‍ വികസിപ്പിച്ച് ഇരു രാജ്യങ്ങളും. വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അറിയിച്ചു. ഉന്‍ പരീക്ഷണം നേരിട്ടു വിലയിരുത്തിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു. എന്തുതരം യുദ്ധോപകരണമാണു വികസിപ്പിച്ചതെന്നു വ്യക്തമല്ല. പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന്, വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും ഉന്‍ ഉത്തരവിട്ടു. ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷനല്‍ ഡിഫന്‍സ് സയന്‍സാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഏതുദിശയില്‍നിന്നുള്ള വ്യോമാക്രണത്തെയും നിര്‍വീര്യമാക്കാന്‍ പുതിയ സംവിധാനത്തിനു കഴിയുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. അതേസമയം, ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാന്‍ യുഎസും ഒരുങ്ങി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുവച്ചു തകര്‍ക്കാവുന്ന പ്രതിരോധ മിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) അടുത്തയാഴ്ച പരീക്ഷിക്കുമെന്നു പെന്റഗണ്‍ അറിയിച്ചു. ആദ്യമായാണ് കരയില്‍നിന്നു തൊടുക്കാവുന്നതും ശേഷി കൂടിയതുമായ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധം യുഎസ് പരീക്ഷിക്കുന്നത്.ചൊവ്വാഴ്ച കാലഫോര്‍ണിയയിലാകും പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ പ്രതിരോധമാണ് ഒരുങ്ങുന്നതെന്നു മിസൈല്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ പറഞ്ഞു. ജപ്പാനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകള്‍ ഇനിയും വലിയ തോതില്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു പെന്റഗണിന്റെ നീക്കം.ജപ്പാനിലും യുഎസിന്റെ പ്രധാന സൈനികകേന്ദ്രങ്ങളിലും വരെ എത്താന്‍ ശേഷിയുള്ളതും ആണവ പോര്‍മുന വഹിക്കാനാവുന്നതുമായ ബാലിസ്റ്റിക് മിസൈല്‍ കഴിഞ്ഞ ഞായറാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തെക്കന്‍ പ്യോങ്‌യാങിലെ പുക്ചാങ്ങില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ ജപ്പാന്‍ കടലിലേക്ക് 500 കിലോമീറ്റര്‍ സഞ്ചരിച്ചു. പരീക്ഷണത്തെ യുഎന്‍ കടുത്ത ഭാഷയില്‍ അപലപിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it