മുഖ്യമന്ത്രിയുടെ വാദം തെറ്റ്; സുരക്ഷാസംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കിയ പോലിസ് സംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവും ഉള്‍പ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയിലാണ് ഷിബു ഉള്‍പ്പെട്ട സംഘം മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കിയത്. തനിക്ക് സുരക്ഷയൊരുക്കിയത് പ്രത്യേക സംഘമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ പോലിസ് നടപടി വൈകിയത് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ടുപോയത് തന്റെ സഹോദരനും സംഘവുമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നീനു കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ സന്ദര്‍ശനാര്‍ഥം പിന്നീട് പരിഗണിക്കാമെന്നാണ് എസ്‌ഐ ഷിബു നീനുവിനോട് പറഞ്ഞത്. പരാതിയുമായി എത്തിയ നീനുവിനോട് പോലിസ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
കോട്ടയം മാന്നാനത്തു നിന്ന് ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ ജോസഫ് ജേക്കബിന്റെ മകന്‍ കെവിനി(24)ന്റെ മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്റ് ചെയ്യുകയും കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ചെയ്തു.
Next Story

RELATED STORIES

Share it