kannur local

മാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പൂര്‍ണം



തലശ്ശേരി: ആര്‍എസ്എസ് നേതാവ് പയ്യന്നൂരിലെ ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാഹിയിലും തലശ്ശേരിയിലും പൂര്‍ണം. തലശ്ശേരിയിലും പരിസര പ്രദേശങ്ങളായ വടക്കുമ്പാട്, പൊന്ന്യം, കതിരൂര്‍, ന്യൂമാഹി, എരഞ്ഞോളി, കൊളശ്ശേരി പ്രദേശങ്ങളില്‍ കട കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. രാവിലെ ചില സ്വകാര്യ വാഹനങ്ങള്‍ തലശ്ശേരി നഗരത്തിലെത്തിയെങ്കിലും പിന്നീട് ഇവയും ഓട്ടം നിര്‍ത്തി. നഗരത്തില്‍ ഹോട്ടലുകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി ഓലയമ്പലത്ത് കടകമ്പോളങ്ങള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു. പിണറായി ടൗണില്‍ വാഹനങ്ങളും ഓടി. ശക്തമായ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മലയോരമേഖലയായ ഇരിട്ടിയിലും ഇരിക്കൂറിലും ഹര്‍ത്താല്‍ ജനജീവിതത്തെ വലച്ചു. കടകമ്പോളങ്ങള്‍ മുഴുവനും അടഞ്ഞുകിടന്നു. മെഡിക്കല്‍ ഷോപ്പുകളും ഏതാനും ചില ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിച്ചു. രണ്ടാം ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങിയതല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
Next Story

RELATED STORIES

Share it