malappuram local

മരിച്ച നാലുപേര്‍ മൂക്കുതല ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

എടപ്പാള്‍: അപകടത്തില്‍ മരണമടഞ്ഞ ജനീഷ, പ്രസീന, ആദിനാഥ്, പൂജ എന്നിവര്‍ മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് സ്‌കൂളിലാണ് പഠിച്ചിരുന്നത്. മരിച്ച വൈഷ്ണവ് എടപ്പാള്‍ പിജി അക്കാദമിയിലെ വിദ്യാര്‍ഥിയാണ്. മരണമടഞ്ഞ ആദിനാഥും പരിക്കേറ്റ ശിവഖിയും സഹോദരങ്ങളാണ്.
ഇവര്‍ പനമ്പാട് നെല്ലിക്കത്തറയില്‍ ശ്രീനിവാസന്റെ മക്കളാണ്. തോണി തുഴഞ്ഞിരുന്ന വേലായുധന്റെ ബന്ധുക്കള്‍ കൂടിയായ ഈ കുട്ടികള്‍ സ്‌കൂള്‍ അവധിയായതിനാല്‍ വേലായുധന്റെ വീട്ടില്‍ വിരുന്ന് വന്നവരായിരുന്നു. കായല്‍ ചുറ്റി തോണിയാത്ര ചെയ്യണമെന്ന ഇവരുടെ മോഹം വേലായുധന്റെ മകളും അപകടത്തില്‍ മരണമടഞ്ഞ വൈഷ്ണയോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വേലായുധന്റെ സഹോദരന്റെ മക്കളും ബന്ധുക്കളുമായ കുട്ടികളുമായി ആവേശത്തോടെ വേലായുധന്‍ തോണിയെടുത്ത് കുട്ടികളെയുമായി പോയത്.
ഒരാഴ്ച മുമ്പായിരുന്ന കോള്‍ നിലത്ത് ജലസേനച സൗകര്യമൊരുക്കാനായി കെട്ടിയിരുന്ന തുരുത്തുമ്മല്‍ ബണ്ട് തകര്‍ന്നത്. ഈ തകര്‍ന്ന ബണ്ടിനകത്തെ വലിയൊരു അളവോളം വെള്ളം ഈ തോണി അപകടം നടന്ന കായലില്‍ കെട്ടികിടക്കുകയാണ്.
ഈ അമിത വെള്ളമായിരുന്നു കൂടുതല്‍ ദുരന്തത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കായലില്‍ ഏറ്റവും ആഴമുള്ള ഭാഗത്തായിരുന്നു തോണി മറിഞ്ഞത്.
കായലില്‍ ആമ്പല്‍ ചെടികളും ചണ്ടികളും നിറഞ്ഞിരുന്നതിനാല്‍ നീന്താന്‍ അറിയുന്നവര്‍ക്കു പോലും ചണ്ടിക്കുള്ളില്‍ കൈകാലുകള്‍ തടഞ്ഞ് നീന്താന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it