thrissur local

മഞ്ഞപ്പിത്ത ബാധ: ശുചിത്വമില്ലാത്ത കാറ്ററിങ് യൂനിറ്റ് അടച്ചു പൂട്ടി; ഗുരുവായൂരില്‍ നിരോധിത ഐസ് ബ്ലോക്കുകള്‍ പിടിച്ചെടുത്തു

ഗുരുവായൂര്‍: മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിച്ച ഐസ് ബ്ലോക്കുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി.
ശുചിത്വ നിലവാരം കുറഞ്ഞ ഒരു കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടാനും രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിറുത്തിവെക്കാനും നിര്‍ദ്ദേശം നല്‍കി. തെക്കേനടയിലെ ദ്വാരക കാറ്ററിംഗ് സര്‍വ്വീസാണ് അടച്ചുപൂട്ടിയത്. ഇവിടെ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഗുരുവായൂരിലെ റോയല്‍ ഐസ് ക്യൂബ്‌സ്, ചൂണ്ടലിലെ എന്‍കെകെ ഐസ് പ്ലാന്റ് എന്നീ ഐസ് നിര്‍മാണ യൂനിറ്റുകളോടാണ് പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞമാസം 26ന് ടൗണ്‍ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്.
മത്സ്യം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ബ്ലോക്ക്, ശീതള പാനീയത്തിനായി ഉപയോഗിച്ചതാണ് ഇതിന് കാരണമെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ പരിധിയില്‍ ഐസ് ബ്ലോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്.
വടക്കേ ഇന്നര്‍ റിംഗ് റോഡിലെ ശീതള പാനീയ വില്‍പ്പന കേന്ദ്രത്തില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 15ഓളം ബ്ലോക്ക് ഐസുകളാണ് നഗരസഭ പടിച്ചെടുത്തത്. കൈരളി ജംഗ്ഷനിലെ ഫുഡ് താസ, വിസ്മയ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷണന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ആനത്താവളം റോഡിലെ കുലുക്കി സര്‍ബത്ത് കച്ചവട കേന്ദ്രം അടപ്പിച്ചു.
അതേ സമയം വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 40 ആയി. ഗുരുവായൂര്‍ മേഖലയില്‍ 36 പേര്‍ക്കാണ് രോഗബാധയുള്ളത്. വധുവിന്റെ വീടായ മുല്ലശേരി മേഖലയില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് പരിശോധനകള്‍ക്ക് പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. വിവാഹ സദ്യയില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗം ബാധിച്ചിട്ടുള്ളതെന്നും ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it