Flash News

മംഗളം ചാനല്‍ റിപ്പോര്‍ട്ടറെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

മംഗളം ചാനല്‍ റിപ്പോര്‍ട്ടറെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു
X


മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ടറെ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ക്യാമറാ സ്റ്റാന്റ് വലിച്ചെറിഞ്ഞു, നെറ്റ്‌സെക്ടര്‍ കേടാക്കി. മംഗളം ചാനന്‍ റിപ്പോര്‍ട്ടര്‍ ആര്‍. രോഷിപാലിനെയാണു ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും അസഭ്യംപറയുകയും ചെയ്തത്. ഇന്നലെ രാവിലെ 10ഓടെ വേങ്ങരയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തുവെച്ചു വാര്‍ത്ത തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും സി.പി.എമ്മിന് അനുകൂലമയാണു നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നു ആരോപിച്ചാണു സംഘം ആദ്യം അക്രമണം നടത്തിയത്. തുടര്‍ന്നു റിപ്പോര്‍ട്ടറെ പിടിച്ചുതള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പരുക്കേറ്റ റിപ്പോര്‍ട്ടറെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിപ്പോര്‍ട്ടറെ മുസ് ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സന്ദര്‍ശിക്കുകയും കാരണക്കാരായ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മാധ്യമധര്‍മം നിറവേറ്റാന്‍ സഹായിക്കുന്ന നടപടിയാണു മുസ് ലിം ലീഗ്  എക്കാലത്തും സ്വീകരിച്ചുപോരുന്നതെന്നും  ഇതിനു വിപരീതമായ രീതിയിലുണ്ടായ പ്രവൃത്തിയില്‍ ഖേദംപ്രകടിപ്പിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതോടൊപ്പം മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ള  നേതാക്കള്‍ പ്രതിഷേധിക്കുകയും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it