ഭീമ കൊരേഗാവ്: അന്വേഷണം വൈകിപ്പിക്കരുതെന്ന് കോടതി

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ പൂനെ പോലിസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ കേസിന്റെ അന്വേഷണം വൈകിപ്പിക്കാനാവില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കുന്നതും എളുപ്പത്തിലാക്കണമെന്നും ഇതിനായി കൂടുതല്‍ സമയം നല്‍കാനാവില്ലെന്നുമുള്ള ബോംബെ ഹൈക്കോടതി ഈ 24ന് പുറപ്പെടുവിച്ച ഉത്തരവാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം അനുവദിച്ചു കൊണ്ടുള്ള പൂനെ കോടതിയുടെ നടപടി റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 10 ദിവസത്തിനകം കുറ്റപത്രം ഫയല്‍ ചെയ്യാനാവുമെന്നാണു പ്രതീക്ഷയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.
കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ അറസ്റ്റില്‍ നിന്നു മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്ക് എതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി, നവ്‌ലാഖയ്ക്ക് നോട്ടീസ് അയച്ചു. കേസിന്റെ വസ്തുതകള്‍ പരിശോധിക്കാതെയാണു ഹൈക്കോടതി വിധിയെന്ന് കാട്ടിയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ നവ്‌ലാഖ ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയതിനെ റോഹത്ഗി കോടതിയില്‍ ചോദ്യം ചെയ്തു.
ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി പൂനെ പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരായ ഹരജികള്‍ തള്ളിയതു പുനപ്പരിശോധിക്കില്ലെന്നു സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റ് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പുനപ്പരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്.

Next Story

RELATED STORIES

Share it