World

ഭീതി പരത്തി മാങ്ഖുട്ട് ചുഴലിക്കാറ്റ്

മനില: യുഎസിനെ ഭീതിയിലാഴ്ത്തി ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് കുതിക്കുന്നതിനു പിന്നാലെ ലോകത്തെ ആശങ്കയിലാക്കി മാങ്ഖുട്ട് ചുഴലിക്കാറ്റും. “അതീവ അപകടകരം’ എന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റ് ഹോങ്കോങ്, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്. ചുഴലി കടന്നുപോവാന്‍ സാധ്യതയുള്ള കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 4.3 കോടി ആളുകളെ ബാധിക്കുമെന്നാണു കരുതുന്നത്.
കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാങ്ഖുട്ട്, മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വരെ വേഗത്തിലാണു വീശുന്നത്. ഫ്‌ളോറന്‍സിനേക്കാള്‍ ശക്തിയേറിയതാണിത്. തീവ്രതാ പട്ടികയില്‍ ഏറ്റവും മുകളിലുള്ള മാങ്ഖുട്ട് അപൂര്‍വ ചുഴലിയാണെന്നു ബ്യൂറോ ഓഫ് മെട്രോളജി ആസ്‌ത്രേലിയ ട്രോപിക്കല്‍ കാലാവസ്ഥാ വിദഗ്ധന്‍ ഗ്രെഗ് ബ്രൗണിങ് അഭിപ്രായപ്പെട്ടു. വലിയൊരു പ്രദേശത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുള്ളതാണ് ഈ ചുഴലിയെന്നും അദ്ദേഹം പറഞ്ഞു.
അപകടസാധ്യത മുന്നില്‍ക്കണ്ട് ആളുകളെ തീര പ്രദേശത്തു നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 22 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. 2018ല്‍ ഇതുവരെയുണ്ടായ ചുഴലിക്കാറ്റുകളില്‍ വലുതാണിത്. 2013ല്‍ ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ച ഹയാന്‍ ആണ് 1946നു ശേഷമുണ്ടായ ഭീമന്‍ ചുഴലി. മണിക്കൂറില്‍ 230 മുതല്‍ 325 കിലോമീറ്റര്‍ വേഗത്തിലാണു ഹയാന്‍ കരയ്ക്കടിച്ചത്. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ടപ്പോള്‍ മാങ്ഖുട്ടിന്റെ വേഗം 450 കിലോമീറ്ററായിരുന്നു. ശനിയാഴ്ചയോടെ തീരത്തടുക്കുന്ന മാങ്ഖുട്ടിന്റെ വേഗം കുറയുമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നത്.
ഫിലിപ്പീന്‍സില്‍ പലയിടത്തും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മണ്‍സൂണിനൊപ്പം ചുഴലി കൂടി എത്തുമ്പോള്‍ രാജ്യത്തു പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.



Next Story

RELATED STORIES

Share it