kozhikode local

ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി ഏഴര ലക്ഷം കവര്‍ന്നു

നാദാപുരം: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തി തട്ടിക്കൊണ്ട് പോയി ഏഴര ലക്ഷം രൂപ കവര്‍ന്നു. പുറമേരി അരൂര്‍ സ്വദേശി തറമ്മല്‍ ഷബീര്‍ (31)നെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി പണം അപഹരിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്.
ഇന്നലെ രാവിലെ പത്തര മണിയോടെ ചേലക്കാട് തണ്ണീര്‍ പന്തല്‍ റോഡില്‍ സി ആര്‍ പി മുക്കിലാണ്  സംഭവം. തണ്ണീര്‍ പന്തലില്‍ നിന്ന് പണവുമായി ചേലക്കാട് ഭാഗത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ കെ എല്‍ 33 ജെ 2323 നമ്പര്‍ സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഷബീര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 ഇ 1034 നമ്പര്‍  ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.റോഡില്‍ തെറിച്ച് വീണ ഷബീറിനെ  സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാറിലേക്ക് വലിച്ച് കയറ്റി കൊണ്ട് പോകുകയായിരുന്നു. കക്കട്ടില്‍ നിന്നും കൈവേലി  റോഡിലേക്ക് ഓടിച്ച് പോയ കാറില്‍ നിന്ന് ഷബീറിന്റെ ശരീരത്തില്‍ ഒളിപ്പിച്ച് വെച്ച ഏഴ് ലക്ഷത്തി മുപ്പതിനായിരം രൂപ അപഹരിച്ച ശേഷം കൈവേലിക്കടുത്ത പള്ളിത്തറയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി.തുടര്‍ന്ന് ഷബീര്‍ സുഹൃത്തിനെ വിവരമറിയിക്കുകയും കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ നാദാപുരം പോലീസ് ഷബീറിനെ ക്ലിനിക്കില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നാദാപുരത്തെത്തിച്ചു .പ്രതികള്‍ സഞ്ചിരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് പുറമേരി കുനിങ്ങാട് റോഡിലും കല്ലാച്ചി വളയം റോഡിലും ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണം തട്ടിയിരുന്നു.വളയം റോഡില്‍ യുവാവിനെ അക്രമിച്ച് പണം തട്ടിയ കേസില്‍ പയ്യോളി സ്വദേശിയെ നാദാപുരം പോലീസ് അസ്സമില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പട്ടാപ്പകല്‍ ആയുധധാരികളായ സംഘം കാറിലെത്തി ഭീതി പരത്തി പണം തട്ടിയെടുത്തത്.ഷബീറിന്റെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുഴല്‍ പണവിതരണക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
Next Story

RELATED STORIES

Share it