Flash News

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചന : വിടുതല്‍ ഹരജി തള്ളി ; കുറ്റം ചുമത്തി

ബാബരി  മസ്ജിദ്  തകര്‍ത്ത  കേസിലെ  ഗൂഢാലോചന :  വിടുതല്‍  ഹരജി  തള്ളി ; കുറ്റം ചുമത്തി
X


കെ  എ  സലിം ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്കെതിരേ ലഖ്‌നോയിലെ സിബിഐ കോടതി കുറ്റം ചുമത്തി. കേസില്‍ മൂന്നുപേരും നല്‍കിയ വിടുതല്‍ ഹരജി തള്ളിയ ജഡ്ജി എസ് കെ യാദവ്, 50,000 രൂപയുടെ ഈടില്‍ ജാമ്യം നല്‍കി. വിചാരണക്കോടതിയുടെ സമന്‍സിന്റെ അടിസ്ഥാനത്തില്‍ മൂന്നു പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ഈ കേസില്‍ ആദ്യമായാണ് നേതാക്കള്‍ കോടതിയില്‍ ഹാജരാവുന്നത്. ഇവര്‍ക്കു പുറമെ കേസിലെ മറ്റു പ്രതികളും സംഘപരിവാര സംഘടനാ നേതാക്കളുമായ വിനയ് കത്യാര്‍,  സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സാധ്വി ഋതംബര, മഹന്ദ് നിത്യഗോപാല്‍ ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരും കോടതിയില്‍ ഹാജരായി.12.20നാണ് എല്‍ കെ അഡ്വാനി കോടതിയില്‍ എത്തിയത്. അതിനു മുമ്പ് അഡ്വാനി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. അഡ്വാനി കോടതിയില്‍ എത്തുമ്പോള്‍ വിനയ് കത്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാജരായിരുന്നു. 12.45 ആയപ്പോഴേക്കും ഉമാഭാരതിയും മുരളീമനോഹര്‍ ജോഷിയും എത്തി. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങും കേസില്‍ പ്രതിയാണെങ്കിലും സുപ്രധാന പദവിയിലിരിക്കുന്നതു പരിഗണിച്ച് വിചാരണാ നടപടികളില്‍ തല്‍ക്കാലം ഉള്‍പ്പെടുത്തിയിരുന്നില്ല. അമ്പലം പണിയുന്നതില്‍ നിന്ന് തങ്ങളെ പിന്നോട്ടു കൊണ്ടുപോവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഇന്നലെ കോടതിയില്‍ ഹാജരാകും മുമ്പ് സാക്ഷി മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈകാതെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും അദ്ദേഹം  പറഞ്ഞു. അഡ്വാനി ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം എടുത്തുകളഞ്ഞ കീഴ്‌ക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിചാരണയ്ക്കു കളമൊരുങ്ങിയത്. രണ്ടു വര്‍ഷംകൊണ്ട് വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അഡ്വാനി ഉള്‍പ്പെടെ സംഘപരിവാര സംഘടനകളില്‍പ്പെട്ട 21 പേര്‍ക്കെതിരേയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നത്.
Next Story

RELATED STORIES

Share it