ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അനുമതി

തിരുവനന്തപുരം: ഇതരസംസ്ഥാന കുടിയേറ്റത്തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് (ആവാസ്) ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി. സംസ്ഥാനത്ത് 14 ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. പ്രാരംഭഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ കഴക്കൂട്ടം, പെരുമ്പാവൂര്‍, ഫറോക്ക് എന്നീ സ്ഥലങ്ങളിലാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍പരമായി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൗണ്‍സലര്‍മാരെ ക്ലറിക്കല്‍ തസ്തികയിലെ ശമ്പള സ്‌കെയിലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഹിന്ദി, ബംഗാളി ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയായിരിക്കും കൗണ്‍സലര്‍മാരായി നിയമിക്കുക. ഇതരസംസ്ഥാന തൊഴിലാളികളുടെ ബാങ്കിങ്, ആരോഗ്യ, യാത്രാസംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നിര്‍മാണമേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ സഹായം നല്‍കുക, അര്‍ഹതപ്പെട്ട നിയമപരിരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയവയായിരിക്കും കൗണ്‍സലര്‍മാരുടെ ചുമതലകള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനര്‍, തൊഴിലുടമാ പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, ആരോഗ്യ, പോലിസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു കമ്മിറ്റിക്കാണ് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍വഹണച്ചുമതല. മൂന്നു ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിനായി ഒരു വര്‍ഷത്തേക്ക് 2,82,000 രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it