പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം; ബിഷപ്പിന്റെ നിലപാടിനെ തള്ളി ആറ്റാമംഗലം പള്ളി

കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ബിഷപ്പിന്റെ നിലപാടിനെ തളളി ആറ്റാമംഗലം പള്ളി രംഗത്ത്. ഇടവകയുടെ ഭരണഘടന അനുസരിച്ചുള്ള നടപടിയാണ് തങ്ങള്‍ കൈക്കൊണ്ടതെന്നും ഇതില്‍ അക്രൈസ്തവമായി ഒന്നുമില്ലന്നും കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. സൈമണ്‍ മാനുവല്‍, മാനേജിങ് കമ്മിറ്റി സെക്രട്ടറി ഷിന്‍സ് മാത്യു, ട്രസ്റ്റി പി വി ഏബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടവകാംഗത്വം ഉള്ളയാള്‍ക്ക് മാത്രമാണ് ഭരണഘടനയനുസരിച്ച് സംസ്‌കാരചടങ്ങിന് അനുമതി നല്‍കുന്നത്. ഇടവക അറിയാതെ വിവാഹം കഴിക്കുമ്പോള്‍ നിലവിലുള്ള ഇടവകാംഗത്വം നഷ്ടപ്പെടും. നിയമപ്രകാരം മാനേജിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയാല്‍ അംഗത്വം പുനസ്ഥാപിക്കാനാവും. ഇതിന് മേരി ജോണ്‍ അഖൗരി (92) മരിക്കുന്നതിന് മുമ്പ് അവരോ കുടുംബാംഗങ്ങളോ അപേക്ഷ നല്‍കിയിട്ടില്ല. അതിനാലാണ് സംസ്‌കാരത്തിന് കമ്മിറ്റി അനുമതി നിഷേധിച്ചത്.
സഭയുടെ തന്നെ പൊന്‍കുന്നം പള്ളിയില്‍ സംസ്‌കാരം നടത്തിയത് ഏതു മാനദണ്ഡത്തിലാണെന്ന് തങ്ങള്‍ക്കറിയില്ല. ഹിന്ദുസമുദായത്തില്‍ വിശ്വസിച്ചതിന്റെ പേരിലാണ് സംസ്‌കാരത്തിന് അനുമതി നിഷേധിച്ചതെന്ന പ്രചാരം ശരിയല്ലന്നും പള്ളി ഭാരവാഹികള്‍ പറഞ്ഞു. മേരി ജോണ്‍ അഖൗരിയെ ആറ്റാമംഗലം പള്ളിയില്‍ സംസ്‌കരിക്കുന്നതിന് അനുമതി നിഷേധിച്ച നടപടി മാനുഷികവും ക്രൈസ്തവവുമല്ലന്ന് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it