Middlepiece

പ്രകൃതിയോടൊപ്പം ചേര്‍ന്നുനില്‍ക്കാം...

പ്രകൃതിയോടൊപ്പം ചേര്‍ന്നുനില്‍ക്കാം...
X


മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ് നമ്മുടെ ജീവമണ്ഡലം നിലനിന്നുപോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെപോലും ദോഷകരമായി ബാധിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. പാരിസ്ഥിതിക രംഗത്ത് സാര്‍വദേശീയമായി തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന ആശങ്കകള്‍ നാം ഏവരെയും ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. ആഗോള താപനവും അതിന്റെ തന്നെ ഭാഗമായ കാലാവസ്ഥാ വ്യതിയാനവും ലോകജനതയ്ക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്രനിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ച കാരണം ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. ആഗോള താപനത്തിന് മുഖ്യ കാരണമാവുന്ന കാര്‍ബണ്‍ഡയോക്‌സൈഡും മീഥേനും ഉള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ചതോതില്‍ നിലനില്‍ക്കുകയാണ്. ഇവയുടെ നിയന്ത്രണത്തിനായി അന്താരാഷ്ട്രതലത്തില്‍ തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാവേണ്ടതുണ്ട്.പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗൃഹീതമായിരുന്നു നമ്മുടെ കേരളം. ജലസമൃദ്ധമായിരുന്ന 44 നദികളും വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെ തന്നെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും ഭൂവിസ്തൃതിയുടെ 29 ശതമാനം വരുന്ന വനമേഖലയും കേരളത്തിന്റെ ഹരിതാഭയ്ക്ക് മാറ്റുകൂട്ടി. എന്നാല്‍, മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ഥചിന്തയും ആ വശ്യസൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അമിതമായ പ്രകൃതിചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന നമ്മുടെ എല്ലാ പാരിസ്ഥിതിക സൗഭാഗ്യങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതുപോലെ അന്തരീക്ഷ മലിനീകരണം കാരണം ശുദ്ധവായുവും കിട്ടാക്കനിയായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തിലുള്‍പ്പെടെ ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി താണുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴപെയ്യുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെട്ടിരുന്നത്. എന്നാല്‍, മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാം കാട്ടിയ അലംഭാവം ശക്തമായ മണ്ണൊലിപ്പിന് കാരണമാവുകയും കിട്ടിയ വെള്ളം പാഴായിപ്പോവുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചത്. ഏറ്റവും വലിയ ജലസംഭരണികളായിരുന്നു നമ്മുടെ വയലുകളും തണ്ണീര്‍ത്തടങ്ങളും. അവയെല്ലാം നികത്തി കെട്ടിടസമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുക വഴി നാം ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ അഞ്ഞൂറിലധികം വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. പാരിസ്ഥിതിക ഘടനയില്‍ കണ്ണികളായ അനേക ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കുന്ന മണ്ണ് ഒലിച്ചുപോവുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. മണ്ണിന്റെ പരിപാലനം മറന്നാല്‍ നാം സ്വയം മറക്കുന്നതിന് തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തത്ത്വദീക്ഷയില്ലാതെ നാം പുറന്തള്ളുന്ന വ്യവസായമാലിന്യങ്ങളും വനനശീകരണവുമെല്ലാം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്നതാണ്. വിഷമയമായ മണ്ണും അതില്‍ വിളയുന്ന ഫലങ്ങളും ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.കേരളത്തിന്റെ പച്ചപ്പിനെ സംരക്ഷിക്കാന്‍ സംസ്ഥാന വനംവകുപ്പ് ക്രിയാത്മകമായ സമീപനങ്ങളുമായി മുന്നേറുകയാണ്. വനം കൈയേറ്റം പൂര്‍ണമായും തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടത്താന്‍ കഴിഞ്ഞു. ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് മലബാര്‍ മേഖലയിലെ കണ്ടല്‍ക്കാടുകള്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 294.6 ഹെക്റ്റര്‍ കണ്ടല്‍ക്കാടുകള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. 500 ഹെക്റ്റര്‍ കൂടി റിസര്‍വ് വനമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകളെ ബന്ധപ്പെടുത്തി ഒരു ഇക്കോടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരുകയാണ്. കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്നവരാണ് ആദിവാസികള്‍. അവരുടെ നാട്ടറിവുകളെ പ്രയോജനപ്പെടുത്താനും വനസംരക്ഷണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും നമുക്ക് കഴിയണം.പാരിസ്ഥിതിക അവബോധം വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, സാംസ്‌കാരികസംഘടനകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി എല്ലാതരത്തിലുമുള്ള ബഹുജനകൂട്ടായ്മകളുടെയും പങ്കാളിത്തം വേണം. പ്രകൃതിസന്തുലനത്തിന്റെ താളഭംഗങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവയ്ക്കുന്നതിനുമപ്പുറം സാര്‍ഥകമായ ഇടപെടലുകളും ബോധവല്‍ക്കരണവുമാണു വേണ്ടത്. അതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപോലെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്താന്‍ കൂട്ടായി പ്രയത്‌നിക്കാം.
Next Story

RELATED STORIES

Share it