Flash News

പോക്‌സോ കേസുകളിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കണം : മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: വാളയാറിലും കുണ്ടറയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവങ്ങളെത്തുടര്‍ന്ന് ലൈംഗിക കുറ്റങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്ന 2012ലെ (പോക്‌സോ)  നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോക്‌സോ നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കുണ്ടറയിലെ പത്തു വയസ്സുകാരി മരിക്കില്ലായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ക്കും ജില്ലാ സാമൂഹിക നീതി ഓഫിസര്‍മാര്‍ക്കുമാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. ഇത്തരം മരണങ്ങള്‍ സംഭവിക്കുമ്പോള്‍ ഫോറന്‍സിക് രേഖകള്‍ വിലയിരുത്താന്‍ പരിശീലനം ലഭിച്ച ഉദേ്യാഗസ്ഥരെ അതിവേഗം ഇടപെടുത്താന്‍ സംവിധാനമുണ്ടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കുണ്ടറ, വാളയാര്‍ കേസുകളില്‍ അനേ്വഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും പരിഹരിക്കാനും സംസ്ഥാന പോലിസ് മേധാവിയും ആഭ്യന്തര-സാമൂഹിക നീതി സെക്രട്ടറിമാരും നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെ ജാഗ്രതയോടെ സംരക്ഷിക്കാന്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ യൂനിറ്റുകളും ബഹുജന സംഘടനകളും തയ്യാറാവണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കണം. ശിശുക്ഷേമ സംവിധാനങ്ങള്‍ ജാഗ്രതയും കാര്യക്ഷമതയും പ്രകടിപ്പിക്കണം. വാളയാര്‍, കുണ്ടറ സംഭവങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത് അരക്ഷിതാവസ്ഥയിലുള്ള പിഞ്ചുപെണ്‍കുട്ടികള്‍ നേരിടുന്ന അസ്വാഭാവിക ലൈംഗിക ചൂഷണങ്ങളാണെന്ന് ഉത്തരവില്‍ പറയുന്നു. നിരന്തരമായി തുടര്‍ന്ന ലൈംഗികാതിക്രമം തടയാന്‍ മാതാപിതാക്കളോ വിദ്യാലയ അധികൃതരോ ശ്രദ്ധിച്ചില്ല. കുട്ടികള്‍ മരിച്ച ശേഷവും പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണ സാധ്യത, പ്രാഥമികാനേ്വഷണം നടത്തിയവര്‍ കാര്യമായെടുത്തിട്ടില്ല. ഇത് ക്രൈം രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗസ്ഥര്‍ ശ്രദ്ധിക്കാത്തതാണോ അതോ മനഃപൂര്‍വം അവഗണിച്ചതാണോ എന്ന കാര്യം ഉന്നതതല അനേ്വഷണത്തിലൂടെയേ വ്യക്തമാവുകയുള്ളൂവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കുണ്ടറയിലെ അമ്മയും അമ്മൂമ്മയും ക്രൂരതക്ക് ഒത്താശ ചെയ്തുകൊടുത്തതായി പോലിസ് റിപോര്‍ട്ടില്‍ വ്യക്തമാണ്. വാളയാര്‍ കേസ് അനേ്വഷണത്തില്‍ ജാഗ്രതക്കുറവുണ്ടായിരുന്നതായി കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it