kozhikode local

പുതുപ്പണം സിദ്ധാന്തപുരത്ത് സംഘര്‍ഷത്തിന് അയവില്ല



വടകര: നഗര പരിധിയിലെ പുതുപ്പണം സിദ്ധാന്തപുരത്ത് നില നില്‍ക്കുന്ന സംഘര്‍ഷത്തിന് ശമനമായില്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വടകര നഗരസഭാ കൗണ്‍സിലറും, ബിജെപി നേതാവുമായ പാലയാട് നടയിലെ പികെ സിന്ധുവിന്റെ വീടിനു നേരെ അക്രമമുണ്ടായത്. വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. വീടിന്റെ മുന്‍ ഭാഗത്തെ ജനല്‍ ചില്ലുകള്‍ പാടെ തകര്‍ന്നു. അക്രമ സമയത്ത് സിന്ധുവും, ഭര്‍ത്താവും, രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ ഭാഗമായി സിഐയുടെ നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നു. സമാധാന ചര്‍ച്ച കഴിഞ്ഞു മണിക്കൂറുകള്‍ക്കകമാണ് വീണ്ടും അക്രമം അരങ്ങേറിയത്. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പാലയാട് നടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും, രണ്ടു പ്രവര്‍ത്തകര്‍ക്കെതിരേയും അക്രമങ്ങള്‍ നടന്നിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ആറു കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it