Flash News

പരാതിയുള്ളവര്‍ പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടത്: പി ജെ കുര്യന്‍

പരാതിയുള്ളവര്‍ പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടത്: പി ജെ കുര്യന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി ജെ കുര്യന്‍ എംപി. താന്‍ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും തനിക്ക് പൂര്‍ണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എംഎല്‍എ മാര്‍ താനടക്കമുള്ളവര്‍ക്കുനേരെ കുതിര കയറുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

അവര്‍ക്കു പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവര്‍ക്ക് സീറ്റ് കൊടുപ്പിക്കാം. താന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടില്‍ ഇവരൊക്കെ സംസാരിക്കുന്നത് തനിക്ക് മനസ്സിലാവുന്നില്ല. ഇപ്പോള്‍ അഭിപ്രായം പറയുന്ന യുവ എംഎല്‍എമാരൊക്കെ 25 -28 വയസ്സില്‍ എംഎല്‍എമാര്‍ ആയവരാണ്. ഞാന്‍ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറര്‍, കെപിസിസി മെംബര്‍ തുടങ്ങി പല തലങ്ങളില്‍ 20 വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിനുശേഷമാണ് 1980 -ല്‍ മാവേലിക്കരയില്‍ മല്‍സരിക്കുന്നത്. അന്നും പാര്‍ട്ടിയോട് സീറ്റ് ചോദിച്ചില്ല, വി എം സുധീരനെ മാവേലിക്കരയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാണ് താന്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഞാന്‍ മല്‍സരിച്ച് ജയിച്ചു.

ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയില്‍ത്തന്നെ അഞ്ച് തവണ പാര്‍ട്ടി തനിക്ക് സീറ്റ് നല്‍കി, അഞ്ച് തവണയും താന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയില്‍ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാന്‍ കഴിഞ്ഞു. പാര്‍ട്ടിയിലെ ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അത്ര വലിയ പ്രഗല്‍ഭനൊന്നും അല്ലെങ്കിലും എന്നെ ഏല്‍പ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാര്‍ത്ഥമായും ചെയ്തിട്ടുണ്ട്. താന്‍ മാറണമെന്ന് പറയുന്നവരോട് തനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷെ അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍മീഡിയയില്‍കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കാന്‍ എനിക്ക് സന്തോഷമേയുള്ള എന്ന് നേരെത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it