Flash News

നിപ: ഒരു മരണംകൂടി; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ആബിദ്
കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ചു മരിച്ച സഹോദരങ്ങളുടെ പിതാവ് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടിയില്‍ മൂസയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ചികില്‍സയിലായിരുന്ന ഒരാള്‍ക്കു കൂടി നിപാ ബാധ സ്ഥിരീകരിച്ചു. 160 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ വന്ന റിപോര്‍ട്ട് പ്രകാരമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്കു നിപാ ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ മരിച്ചു.
ആദ്യം മരിച്ച വളച്ചുകെട്ടിയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് വൈറസിന്റെ ആദ്യ വാഹകനാണെന്നു കരുതപ്പെടുന്നു. മെയ് 5ന് മരിച്ച സാബിത്തിന്റെ സ്രവം സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടില്ലാത്തതിനാല്‍ മരണം നിപാ വൈറസ്ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂസയുടെ മറ്റൊരു മകന്‍ സ്വാലിഹും സഹോദരന്‍ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയമും അതിനു പിന്നാലെ മരിച്ചിരുന്നു. മരിച്ചവരില്‍ നിപ സ്ഥിരീകരിച്ച എട്ടുപേര്‍ കോഴിക്കോട് ജില്ലയിലുള്ളവരും മൂന്നുപേര്‍ മലപ്പുറത്തുകാരുമാണ്. നിപാ ലക്ഷണങ്ങളോടെ സംസ്ഥാനത്ത് 33 പേരാണ് ചികില്‍സയിലുള്ളത്. കോഴിക്കോട്ട് 20ഉം മലപ്പുറത്ത് ആറും കൊച്ചിയില്‍ നാലും കോട്ടയത്ത് രണ്ടും തിരുവനന്തപുരത്ത് ഒരാളിലുമാണ് നിപാ ബാധ സംശയിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച മൂസയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി. 10 അടി താഴ്ചയില്‍ കുഴിയെടുത്ത് ആവശ്യമായ മുന്‍കരുതലുകളോടെയാണ് മൃതദേഹം മറവു ചെയ്തത്. വൈറസ് ബാധയുടെ ഉറവിടം എവിടെയാണെന്ന കാര്യം ഉറപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വൈറസ് പടര്‍ത്തുന്നത് വവ്വാലുകളാണോ എന്നതു സംബന്ധിച്ച ഭോപാല്‍ ഹൈ സെക്യൂരിറ്റി ലാബില്‍ നിന്നുള്ള പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് ആണ് നിര്‍ദേശം നല്‍കിയത്. 31 വരെ ട്യൂഷനുകള്‍, പരിശീലന ക്ലാസുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. കോഴിക്കോട് ജില്ലയിലേക്ക്  കഴിയുന്നതും സന്ദര്‍ശനം ഒഴിവാക്കാമെന്ന നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it