Flash News

നടിയെ ആക്രമിച്ച കേസ് : പ്രധാന സാക്ഷി കോടതിയില്‍ മൊഴി മാറ്റിയെന്ന്



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി കോടതിയില്‍ മൊഴി മാറ്റിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം തുടങ്ങി. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. പോലിസിന്റെ പിടിയിലാവുന്നതിനു മുമ്പ് കേസിലെ പ്രതികളായ പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയിലെത്തി ദിലീപിനെയും കാവ്യയെയും അന്വേഷിച്ചതായി ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ ഇയാള്‍ മാറ്റിയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ദിലീപുമായി പള്‍സര്‍ സുനിക്കുള്ള ബന്ധം സ്ഥാപിക്കുന്ന പ്രധാന സാക്ഷികളിലൊന്നായിരുന്നു ഇയാള്‍. നടിയെ ആക്രമിച്ചശേഷം ലക്ഷ്യയിലെത്തിയ പ്രതികള്‍ കാവ്യയെയും ദിലീപിനെയും കാണാനാണ് വന്നതെന്നും ആലുവയിലെ വീട്ടിലാണെന്നു പറഞ്ഞപ്പോള്‍ മടങ്ങിയെന്നുമായിരുന്നു ഇയാള്‍ ആദ്യം പോലിസിനു മൊഴി നല്‍കിയത്. ഈ മൊഴി വീഡിയോയിലും ചിത്രീകരിച്ചിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് ജീവനക്കാരന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it