Pathanamthitta local

നഗ്നതാ പ്രദര്‍ശനം; യുവാവ് റിമാന്‍ഡില്‍



പന്തളം: പന്തളം തുമ്പമണ്‍ ഭാഗത്ത് രാത്രികാലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങുന്ന യുവാവിനെ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ശല്യം കൂടിയപ്പോള്‍ വീട്ടമ്മ സ്ഥാപിച്ച സിസിടിവിയിലാണ് നഗ്‌നനായെത്തിയ യുവാവ് കുടുങ്ങിയത്. തെളിവുസഹിതം പന്തളം പൊലീസില്‍ പരാതി നല്‍കിയ അടിസ്ഥാനത്തില്‍ റീഗന്‍ സക്കറിയ(27)യെ പോലിസ് പിടികൂടി റിമാന്‍ഡ് ചെയ്തു. പന്തളം തുമ്പമണ്‍ മാമ്പിലാലി ഭാഗത്ത് രണ്ടുവര്‍ഷമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന യുവാവാണ്  വീട്ടമ്മ സ്ഥാപിച്ച സിസിടിവിയില്‍ കുടുങ്ങിയത്. സ്ത്രീകള്‍ മാത്രമുളള വീടുകളില്‍ നിരന്തരമെത്തുന്ന യുവാവിനെപ്പറ്റി  ഏറെ നാളായി പരാതി ഉയര്‍ന്നിരുന്നു. ഇരുട്ടില്‍ പതുങ്ങിയിരിക്കുന്ന യുവാവ് സ്‌കൂള്‍ കുട്ടികളേയും വെറുതേ വിട്ടിരുന്നില്ല. ഡിവൈഎസ്പി അടക്കമുളള ഉദ്യോഗസ്ഥര്‍ക്ക് മുമ്പ് പരാതി ന ല്‍കിയിരുന്നെങ്കിലും തെളിവില്ലെന്ന കാരണത്താല്‍ പൊലീസ് നിസംഗത പാലിക്കുകയായിരുന്നു. രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പൂര്‍ണ നഗ്‌നനായെത്തിയ യുവാവ് സിസിടിവിയില്‍ കുടുങ്ങുകയായിരുന്നു. വീട്ടമ്മയുടെ നിലവിളികേട്ട് യുവാവ് ഓടിമറഞ്ഞെങ്കിലും ആളെ തിരിച്ചറിയാനുളള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുമ്പമണ്‍ പ്രദേശത്തെ നിരവധി വീടുകളില്‍ ഇയാളുടെ ശല്യമുണ്ടായിരുന്നു. ഷോമാനെ പിടികൂടാന്‍ കാവലിരുന്ന നാട്ടുകാരുടേ കയ്യില്‍നിന്ന് ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപെട്ടിരുന്നു.എന്നാല്‍ സിസിടിവിയില്‍ കുടുങ്ങിയ യുവാവിനെ മറ്റുചിലയിടങ്ങളില്‍ സമാനസംഭവത്തിന് നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സഹോദരനും സമാന സ്വഭാവക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു.
Next Story

RELATED STORIES

Share it