palakkad local

നഗരം മാലിന്യക്കൂമ്പാരമായി: ആലത്തൂര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ആലത്തൂര്‍: മാലിന്യം എവിടെ വേണമെങ്കിലും തള്ളാമെന്ന സ്ഥിതിയായതോടെ നഗരം  മാലിന്യ കൂമ്പാരമായി. മാലിന്യം കാരണം യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. വേനല്‍ മഴ പെയ്തതോടെ മാലിന്യം പലയിടത്തും വെള്ളത്തില്‍ കലരുകയാണ്. ഇതോടെ മഴക്കാല രോഗങ്ങള്‍ പടരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. പോലിസ് സ്ഥാപിച്ച കാമറകള്‍ മാറ്റിയത് മാലിന്യം തള്ളാന്‍ കാരണമായതായി പറയുന്നു. ആലത്തൂര്‍ ടൗണിലെ വിവിധയിടങ്ങളില്‍ പോലിസ് നിരീക്ഷണ കാമറാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ഇത് സ്ഥിരം സംവിധാനമാക്കാത്തതാണ് വിനയായത്. മാലിന്യം നിക്ഷേപിക്കുന്നതിന് കൃത്യമായ സ്ഥലമോ ക്രമീകരണമോ ഇല്ലാത്തതിനാല്‍ എല്ലാവരും തോന്നും പോലെ തള്ളുന്ന സ്ഥിതിയുണ്ട്. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് കവറിലാക്കിയാണ് മാലിന്യം തള്ളുന്നത്. വ്യാപാര സ്ഥാപനങ്ങളിലേയും ബസ് സ്റ്റാന്റ, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെ മാലിന്യവുമാണ് പഞ്ചായത്ത് നീക്കം ചെയ്യുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ മാലിന്യം കൂടി റോഡിലേക്ക് വരുന്ന സ്ഥിതിയുണ്ട്. മെയിന്‍ റോഡ് എസ്ബിഐ ബാങ്കിനു സമീപം, ലിങ്ക് റോഡ്, മൂച്ചിക്കാട്, ടെലഫേ ാണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശം, ടിബിക്കു സമീപം ട്രാന്‍സ്‌ഫോര്‍മറിനു മുന്‍ഭാഗം, ബാങ്ക് റോഡ്, പവിഴം കോര്‍ണര്‍ ,മിനി സിവില്‍ സ്‌റ്റേഷനു മുന്‍വശം എന്നിവിടങ്ങളിലാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കുന്നത്. ആലത്തൂര്‍ എഎസ്എംഎംഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ഇടയിലുള്ള റോഡില്‍ പോലീസ് മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് വെച്ചിട്ടും മാലിന്യം തള്ളുന്നുണ്ട്.
അറവുമാലിന്യവും കോഴിവേസ്റ്റുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് മൂലം തെരുവ് നായ ശല്യവും വര്‍ധിച്ചു. ഇതിനാല്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സ്ഥിതിയുമുണ്ടായി. ടൗണിലെ മുഴുവന്‍ സ്ഥലങ്ങളിലേയും മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it