malappuram local

തിരൂര്‍ ജിഎംയുപി സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്: പുതുതായി ചേര്‍ന്നത് 400 കുട്ടികള്‍

മലപ്പുറം: പൊതുവിദ്യാലയ ശാക്തീകരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്. തിരൂര്‍ ജിഎംയുപി സ്‌കൂളിലേക്ക് ഇത്തവണ എത്തിയത് 400 വിദ്യാര്‍ഥികളാണ്. ഈ വര്‍ഷം സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് മാത്രമായി 182 കുട്ടികളാണ് രണ്ട് മുതല്‍ എഴ് വരെ വിവിധ ക്ലാസ്സുകളിലായി ചേര്‍ന്നത്.  കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസ്സുകളിലടക്കം 1074 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം 1365 കുട്ടികളാണ് കൂടുതല്‍. പ്രീ പ്രൈമറിയില്‍ 265 എന്ന റെക്കോര്‍ഡ് നേട്ടമാണ് ഇത്തവണ. ഒന്നാം ക്ലാസ്സില്‍ 110 കുട്ടികള്‍ ചേര്‍ന്നപ്പോള്‍ അഞ്ചാം തരത്തില്‍ 219 കുട്ടികളാണ് പ്രവേശനം നേടിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചാം ക്ലാസ്സില്‍ മാത്രം 47 കുട്ടികള്‍ കൂടി. മറ്റു ക്ലാസ്സുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 മുല്‍ 47 കുട്ടികള്‍ വരെ വര്‍ധിക്കുകയും ചെയ്തു.വിദ്യാര്‍ഥി പ്രവേശനത്തിന് രക്ഷിതാക്കളുടെ വന്‍ ഒഴുക്കായപ്പോള്‍ മുന്‍കൂട്ടി ടോക്കണ്‍ നല്‍കിയാണ്  പ്രവേശനം നടത്തിയത്. എണ്ണം കൂടിയപ്പോള്‍ ക്ലാസ്സുകള്‍ വര്‍ധിപ്പിക്കേണ്ടതിനാല്‍ പിടിഎയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ച്  ആറ്  ക്ലാസ്സുമുറികള്‍ പുതുതായി നിര്‍മിച്ചാണ് അധ്യയനം സുഗമമാക്കിയത്.  നിലവിലെ കുട്ടികളുടെ എണ്ണം കണക്കാക്കുമ്പോള്‍ 15 ഡിവിഷനെങ്കിലും പുതുതായി ആരംഭിക്കേണ്ട സ്ഥിതിയാണ്. സ്‌കൂള്‍ അന്തരീക്ഷം മെച്ചെപ്പെടുത്താന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിര്‍ലോഭമായ പിന്തുണയുണ്ടെന്ന് പ്രധാന അധ്യാപകന്‍ കെ പി അനില്‍കുമാറും പിടിഎ പ്രസിഡന്റ് എ ശിഹാബ് റഹ്മാനും പറഞ്ഞു. പാഠ്യ- പാഠ്യേതര വിഷയങ്ങളിലും സ്‌കൂള്‍ മുന്നിലാണ്.
ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഈ സ്—കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്. എല്‍എസ്എസ് - യുഎസ്എസ് പരീക്ഷയിലും മികച്ച വിജയമായിരുന്നു. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത്തവണ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുള്ളത്.
Next Story

RELATED STORIES

Share it