തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിനെ അറിയിച്ച് മുങ്ങിയ യുവതി പിടിയില്‍

ചിറ്റാരിക്കാല്‍ (കാസര്‍കോട്): തട്ടിക്കൊണ്ടുപോവുന്നതായി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് രണ്ടര വയസ്സുള്ള കുട്ടിയെയും എടുത്ത് കാമുകനോടൊപ്പം പോയ യുവതി പോലിസ് പിടിയില്‍. ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെ കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു(22)വാണ് രണ്ടര വയസ്സുള്ള കുട്ടി സായികൃഷ്ണയെയും കൂട്ടി കാമുകനായ പ്രാപ്പൊയിലിലെ വിനുവിനോടൊപ്പം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോലിസ് പിടിയിലായത്.
ഇന്നലെ രാവിലെ 10.18ന് മാലോത്ത് മോട്ടോര്‍ സൈക്കിള്‍ റിപയര്‍ നടത്തുന്ന ഭര്‍ത്താവ് മനുവിനെ ഫോണില്‍ വിളിച്ച് തന്നെ ആക്രിക്കച്ചവടക്കാര്‍ ആക്രമിക്കുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. 10.20ന് കഴുത്തില്‍ ചോരയൊഴുകുന്ന രീതിയിലുള്ള ഫോട്ടോ ഭര്‍ത്താവിന് പോസ്റ്റ് ചെയ്തു. ഈ സമയം മനുവിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് മനുവിന്റെ ബന്ധു വീട്ടിലെത്തുമ്പോള്‍ ചോറ് തട്ടിമറിച്ചിട്ട നിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അലമാര വിറകുകൊണ്ട് അടിച്ചു തകര്‍ത്ത നിലയിലുമുണ്ടായിരുന്നു. ഹാളില്‍ ചോരപ്പാടുകളും കണ്ടു. ഉടന്‍ തന്നെ ചിറ്റാരിക്കാല്‍ പോലിസിനെ വിവരം അറിയിച്ചു.
പോലിസ് നടത്തിയ പരിശോധനയില്‍ തറയില്‍ ഉണ്ടായത് രക്തമല്ലെന്നും സിന്ദൂരം കലക്കി ഒഴിച്ചതാണെന്നും വ്യക്തമായതോടെ സംഭവം അക്രമിച്ച് തട്ടിക്കൊണ്ടുപോയതല്ലെന്ന് വിലയിരുത്തി. മീനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ആദ്യം ഉദിനൂര്‍ ടവര്‍ലൊക്കേഷന്‍ ലഭിക്കുകയും പിന്നീട് പയ്യന്നൂര്‍, വടകര ലൊക്കേഷനുകളിലും ഫോണ്‍ പരിധി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പോലിസ് കയറുകയും കോഴിക്കോട് നിന്ന് പിടികൂടുകയുമായിരുന്നു.
ചിറ്റാരിക്കാലില്‍നിന്നും ഇവരെ കാറില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ടുവിട്ട കൊല്ലാടയിലെ ഷിബുവിനെയും പോലിസ് പിടികൂടി. ഭര്‍ത്താവിനെ കബളിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോവല്‍ കഥ ചമച്ചതെന്നും മീനു പോലിസില്‍ മൊഴിനല്‍കി. കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട നീനുവും മനുവും തമ്മില്‍ ഏതാനും വര്‍ഷം മുമ്പാണ് പ്രണയവിവാഹം നടന്നത്. ഭര്‍ത്താവിന്റെ പരാതിയില്‍ തട്ടിക്കൊണ്ടുപോയതിന് കേസെടുത്തതായി ചിറ്റാരിക്കാല്‍ എസ്‌ഐ അറിയിച്ചു.

Next Story

RELATED STORIES

Share it