ജിഷയുടെ കൊലപാതകം നടന്നത് വൈകീട്ട് 4.50ന്

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം നടന്നത് 28നു വൈകീട്ട് 4.50നെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. നാലു മണിയോടെ ജിഷ പുറമെ വെള്ളമെടുക്കാന്‍ പോയതു കണ്ടവരുണ്ട്. വൈകീട്ട് 4.50ന് സമീപവാസികളായ രണ്ട് പേര്‍ നിലവിളി കേട്ടിരുന്നു. അയല്‍വാസികളായ രണ്ട് സ്ത്രീകളാണ് ജിഷയുടെ നിലവിളി കേട്ടതായി മൊഴി നല്‍കിയത്. ഒരാള്‍ 'അമ്മേ.. അമ്മേ..''എന്ന ജിഷയുടെ നിലവിളി കേട്ടതായി പോലിസിന് മൊഴി നല്‍കി. ഈ സമയം രണ്ട് വീട്ടമ്മമാരും പുറത്തിറങ്ങി നോക്കിയെങ്കിലും ജിഷയുടെ വീടുമായി അടുപ്പമില്ലാതിരുന്നതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു കയറിപോവുകയും ചെയ്തു. സ്‌കൂള്‍വിട്ടു പോവുകയായിരുന്ന വിദ്യാര്‍ഥിനികള്‍ ഒരു വീട്ടമ്മയോട് എന്തിനാണ് പുറത്തിറങ്ങി നോക്കുന്നതെന്നു ചോദിച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ജിഷ കഴിച്ച ബിരിയാണി എവിടെ നിന്നു ലഭിച്ചുവെന്ന് അന്വേഷണ സംഘത്തിന് ഇനിയും വ്യക്തമല്ല. കൊല്ലപ്പെട്ട ദിവസം 11 മണിയോടെ ജിഷയെ പുറമെ കണ്ടെന്ന് ഒരു ഓട്ടോ ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെയും അന്വേഷണ സംഘം ജിഷയുടെ വീട്ടില്‍ കമ്പിപ്പാരയും നിലം കുഴിക്കുന്ന ആയുധങ്ങളുമായെത്തി ഇളകിയ മണ്ണും ഭിത്തിയിലെ ചിലയിടവും മാറ്റി പരിശോധിച്ചു.
പുതിയ അന്വേഷണ സംഘം ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. ജിഷയ്ക്ക് വീടിനു മുന്‍വശത്ത് ഇലക്ട്രിക് പോസ്റ്റ് ഇടുന്നതിനായി കുഴിയെടുക്കാന്‍ വന്നവര്‍ ജിഷയുടെ വീടിന്റെ അടുക്കളയ്ക്കു സമീപമാണ് പോസ്റ്റിന്റെ സ്‌റ്റേ വലിച്ചുകെട്ടാന്‍ കുഴിയെടുത്തത്. കുഴിയെടുക്കാന്‍ എത്തിയത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ വലിച്ച ബീഡിയും തീപ്പെട്ടിയുമാണ് ഇവിടെ കണ്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേസമയം പ്രതിയെ കണ്ടു എന്ന് പലരും പറഞ്ഞ തെളിവിന്റെ അടിസ്ഥാനത്തില്‍ പോലിസ് പല തരത്തിലുള്ള രേഖാചിത്രങ്ങളാണു വരച്ചത്. ഇതില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തെ അടിസ്ഥാനമാക്കി പോലിസില്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇതില്‍ കാലടി ശ്രീമൂലനഗരം സ്വദേശിയായ തൗഫീഖ് എന്ന യുവാവിന്റെ ഫോട്ടോ സുഹൃത്തുക്കള്‍ ചേര്‍ന്നു പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് തൗഫീഖിനെയും പോലിസ് വിളിച്ച് ചോദ്യം ചെയ്തുവിട്ടു. ചുവരില്‍ കണ്ട രക്തക്കറയും ജിഷയുടെ നഖത്തില്‍ നിന്നു ലഭിച്ച പ്രതിയുടെ ചര്‍മവും വസ്ത്രത്തില്‍ നിന്നു ലഭിച്ച ഉമിനീരും ഡിഎന്‍എ ടെസ്റ്റില്‍ ഒരാളുടെതു തന്നെയെന്ന് പോലിസ് ഉറപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it