Flash News

ജിഡിപി : വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്‌



ന്യൂഡല്‍ഹി:  2016-17 സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 6.1 ശതമാനം വളര്‍ച്ച. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. ഈവര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31വരെയുള്ള കണക്കുകളാണു പുറത്തുവന്നത്. നവംബറിലെ നോട്ട് നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ മാന്ദ്യത്തെത്തുടര്‍ന്ന് നിര്‍മാണ, വ്യാപാര രംഗങ്ങളിലുണ്ടായ പിന്നോട്ടുപോക്കാണ് വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ കാരണമായി കണക്കാക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രബല സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇതോടെ ഇന്ത്യക്ക് നഷ്ടമായി. 2017ലെ ആദ്യ മൂന്നു മാസങ്ങളില്‍ ചൈന കൈവരിച്ച 6.9 ശതമാനം എന്ന വളര്‍ച്ചാനിരക്കിലും കുറവാണ് ഇന്ത്യയുടേത്. ഏഴു ശതമാനമായിരുന്നു 2016 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച. 7.1 ശതമാനമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ മൊത്തം ജിഡിപി വളര്‍ച്ച. 2015-16 വര്‍ഷം എട്ടു ശതമാനമായിരുന്നു ഇത്. ജനുവരി മാര്‍ച്ച് പാദത്തില്‍ കൃഷി, മല്‍സ്യബന്ധന രംഗത്ത് 5.2 ശതമാനവും, ഖനി-ക്വാറി രംഗത്ത് 6.4 ശതമാനവും നിര്‍മാണരംഗത്ത് 5.3 ശതമാനവുമാണ് വളര്‍ച്ച. വിദ്യുച്ഛക്തി, ജലസേചന, അവശ്യ സേവന രംഗത്ത് 6.1 ശതമാനം, ഗതാഗത, വിവരവിനിമയ രംഗങ്ങളിലായി 6.5 ശതമാനവും റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനം, പ്രഫഷനല്‍ സേവന രംഗങ്ങളിലായി 2.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. പൊതുഭരണം, പ്രതിരോധം, സേവനരംഗങ്ങളില്‍ 17 ശതമാനമാണ് കഴിഞ്ഞ പാദത്തിലെ വളര്‍ച്ച. 3.7 ശതമാനമാണ് നിര്‍മാണരംഗത്തെ വളര്‍ച്ച. നാലാംപാദത്തില്‍ പ്രതീക്ഷിച്ചതിലും കുറവാണ് വളര്‍ച്ചാനിരക്കെന്ന് സാമ്പത്തികരംഗത്തെ വിദഗ്ധര്‍ പറയുന്നു. നവംബറിലെ നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം വളര്‍ച്ചാനിരക്കിലെ പിന്നോട്ടുപോക്കിനു കാരണമായതായും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it