Flash News

ജനരക്ഷാ യാത്രയില്‍ പി ജയരാജനെതിരേ കൊലവിളി



കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ വധഭീഷണി. നേരത്തെ ആര്‍എസ്എസുകാരുടെ വെട്ടേറ്റ് ഒരു കൈക്ക് സ്വാധീനം നഷ്ടമായ പി ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്നാണു വെല്ലുവിളി. യാത്ര കഴിഞ്ഞദിവസം കൂത്തുപറമ്പില്‍ എത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഭീഷണി മുദ്രാവാക്യം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും വിവാദമായതോടെ നീക്കംചെയ്തു. അതേസമയം, സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്നതിനു നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ പ്രോല്‍സാഹനം ഇതിനു പിന്നിലുണ്ട്. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ യാത്രയിലൂടെ നാട്ടിലെ സമാധാനം തകര്‍ക്കാനാണു ബിജെപി ആഹ്വാനം ചെയ്യുന്നത്. സിപിഎമ്മിനെതിരേ ദേശീയ അധ്യക്ഷനും യുപി മുഖ്യമന്ത്രിയും പെരുംനുണ പ്രചരിപ്പിച്ചിട്ടും ജനരക്ഷാ യാത്രയെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവരെക്കുറിച്ചു കൃത്യമായ ബോധ്യമുള്ളതു കൊണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, വിവാദമായ മുദ്രാവാക്യം വിളിയുടെ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വി മുരളീധരനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശി സി റാഷിദ് ഡിവൈഎസ്പിക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it