malappuram local

ജനകീയ പ്രതിഷേധം വകവയ്ക്കാതെ പുല്‍പ്പറ്റയില്‍ ഗെയില്‍ സര്‍വേ

മഞ്ചേരി: ജനകീയ പ്രതിഷേധത്തിനു വില കല്‍പിക്കാതെ പുല്‍പ്പറ്റ കല്ലച്ചാലില്‍ പോലിസ് കാവലില്‍ ഗെയില്‍ വാതക പൈപ്പുലൈന്‍ സര്‍വേ പൂര്‍ത്തിയാക്കി. മഞ്ചേരി സിഐ  എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ റിയാസ് ചാക്കീരിയും മലപ്പുറം എആര്‍ ക്യാംപില്‍ നിന്നുള്ള പോലിസ് സേനയും സ്ഥലത്ത് തമ്പടിച്ചിരുന്നു. ജനരോഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍വേ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യത്തിലായിരുന്നു കാക്കിയുടെ കരുത്തില്‍ ജനത്തെ വെല്ലുവിളിച്ചുള്ള സര്‍വേ.ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സര്‍വേ നടത്താനെത്തിയ സംഘത്തെ തടഞ്ഞ 48 പേരെ പോലിസ് അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച സബാഹ് പുല്‍പ്പറ്റ, കെ പി മുഹമ്മദ്, സി കെ അബുബക്കര്‍, വി ഷിഹാബ് തുടങ്ങി സമര സമിതിയിലെ പ്രധാനികളടക്കമുള്ളവരെ വിട്ടയച്ചതിനു തൊട്ടു പിന്നാലെയാണു സര്‍വേ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജനവാസ മേഖലയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തിപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നായിരുന്നു സമര സമിതിയുടെ ആവശ്യം. സര്‍വേ നടപടികള്‍ക്ക് മുമ്പായി സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് നേരത്തെ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാലിതിലും വ്യക്തത ഉറപ്പാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.നിലവിലെ സര്‍വേ പ്രകാരം ഗൈയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടെ രണ്ട് മദ്രസകള്‍, പള്ളി എന്നിവക്കു പുറമെ വില്ലേജിലെ ഇരുനൂറോളം വീടുകളേയും ബാധിക്കും. ഇതിനെതിരെ സ്ത്രീകളടക്കമുള്ളവര്‍ സമര രംഗത്തുണ്ട്. നാട്ടുകാരുടെ ആശങ്കകള്‍ക്ക് വില കല്‍പിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോവാനുള്ള ശ്രമം തടയുമെന്ന ഉറച്ച നിലപാടിലാണ് സമര സമിതി.
Next Story

RELATED STORIES

Share it