Flash News

ചോദിക്കാതെ പണമെടുത്ത് പലഹാരം വാങ്ങിക്കഴിച്ചു ; ഒമ്പതുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു



തൊടുപുഴ: ചോദിക്കാതെ പത്തുരൂപ എടുത്ത് പലഹാരം വാങ്ങിക്കഴിച്ച ഒമ്പതുവയസ്സുകാരന് അമ്മയുടെ ക്രൂരപീഡനം. അനുമതിയില്ലാതെ പണമെടുത്തതിന് അമ്മ കുട്ടിയെ മാരകമായി പൊള്ളലേല്‍പ്പിക്കുകയായിരുന്നു. തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്താണ് സംഭവം. ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റ നിലയില്‍ കുട്ടിയെ തൊടുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കി. കുട്ടിയെയും സഹോദരനെയും മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്റെ സംരക്ഷണത്തിലാക്കി. തൊടുപുഴ പോലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അമ്മയുടെ പേരില്‍ കേസെടുത്തു.ചുണ്ടിലും വയറിലും നെഞ്ചിലുമൊക്കെയായി ആറിടത്ത് പൊള്ളലേറ്റിട്ടുണ്ട്. താടിക്കും ചുണ്ടിനുമിടയില്‍ രണ്ടു വലിയ മുറിവുകളാണുള്ളത്. തോളിലും വിരലുകളിലും നെഞ്ചിനും വയറിനും ഇടയിലെ ഭാഗത്തും പൊള്ളലുണ്ട്. ചില മുറിവുകള്‍ പൊള്ളി വീര്‍ത്ത് കുമിള വന്നും ചിലത് പൊട്ടിയൊലിക്കുന്ന നിലയിലുമാണ്. ഷാളുകൊണ്ട് കൈയും കാലും കെട്ടിയശേഷം അടുപ്പില്‍നിന്നു തീക്കൊള്ളിയെടുത്ത് പൊള്ളിക്കുകയായിരുന്നുവെന്നാണ് കുട്ടി ശിശുസംരക്ഷണ പ്രവര്‍ത്തകരോട് പറഞ്ഞത്.ബുധനാഴ്ചയാണ് പൊള്ളലേല്‍പ്പിച്ചത്. മുറിപ്പാടുകളുമായി കുട്ടി വീടിന്റെ ഉമ്മറത്തിരിക്കുന്നതു കണ്ട് അയല്‍ക്കാര്‍ തിരക്കിയപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. ശിശുസംരക്ഷണ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കുട്ടിയുടെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ അയാള്‍ അവിടെ നിന്നു കടന്നു. അമ്മയും അച്ഛനും കുട്ടികളെ നോക്കാറില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it