Flash News

തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 8750 പേരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 8750 പേരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി
X
തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 8750 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി. തിരഞ്ഞെടുപ്പ് ചിലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും പരിധിയില്‍ കൂടുതല്‍ തുക ചിലവഴിച്ചതിനുമാണ് നടപടി. കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 89 എന്നിവ പ്രകാരം ഇന്നുമുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. ഇതുവഴിയുണ്ടാവുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മീഷനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനിനടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലോ 2022വരെ നടക്കാവുന്ന ഉപതിരഞ്ഞെടുപ്പുകളിലോ മല്‍സരിക്കാനാവില്ല. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായി മല്‍സരിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് തിരഞ്ഞെടുപ്പിന് ചിലവിഴിക്കാവുന്ന തുക. മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് യഥാക്രമം 30000, 60000 രൂപയാണ് പരമാവധി വിനിയോഗിക്കാനാവുക. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ചിലവ് കണക്ക് നല്‍കിയവരുടെയും നല്‍കാത്തവരുടെയും വിവരം ഉദ്യോഗസ്ഥര്‍ കമ്മീഷന് നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച്് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരായ നടപടികള്‍ കമ്മീഷന്‍ അവസാനിപ്പിച്ചു.
മൊത്തം 1572 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 372 സ്ഥാപനങ്ങളില്‍ മല്‍സരിച്ചവരാണ് പൂര്‍ണമായി ചിലവ് കണക്ക് സമര്‍പ്പിച്ച് അയോഗ്യതയില്‍നിന്നും ഒഴിവായത്. ബാക്കിയുള്ള 1200 സ്ഥാപനങ്ങളിലെ 8750 പേര്‍ക്കാണ് അയോഗ്യത.
കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ്  കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും, വീഴ്ചയ്ക്ക് മതിയായ കാരണമോ ന്യായീകരണമോ ബോധിപ്പിക്കാതിരിക്കുകയും, തിരഞ്ഞെടുപ്പിന് നിര്‍ണ്ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കുകയും ചെയ്ത ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മത്സരിച്ച, 7178 പേരെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും മത്സരിച്ച 1572 പേരെയുമാണ് കമ്മീഷന്‍ അയോഗ്യരാക്കിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (1031) അയോഗ്യരായത്. ഏറ്റവും കുറവ് വയനാട്(161) ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള മലപ്പുറം(122) ജില്ലയില്‍ 972 പേരെയും അയോഗ്യരാക്കിയിട്ടുണ്‍്.
ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ ചെലവ് കണക്ക് നല്‍കാത്തതോ, അധിക തുക ചെലവഴിച്ചതോ ആയ 882 ഗ്രാമ പഞ്ചായത്തുകളിലെ 6559 പേരെയും   145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരെയും  അയോഗ്യരാക്കിയിട്ടുണ്ട്. അതുപോലെ 84 മുനിസിപ്പാലിറ്റികളിലായി 1188 പേരും  6 കോര്‍പ്പറേഷനുകളിലായി 384 പേരുമാണ് അയോഗ്യരായിട്ടുള്ളത്.
അയോഗ്യരായവരുടെ എണ്ണം ജില്ല തിരിച്ച്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന ക്രമത്തില്‍.

തിരുവനന്തപുരം:689, 44, 8, 77, 127.
കൊല്ലം: 668, 46, 4, 44, 37.
പത്തനംതിട്ട: 307, 16, 1, 64.
ആലപ്പുഴ: 532, 46, 2, 100.
കോട്ടയം: 596, 29, 3, 87.
ഇടുക്കി:377, 31, 3, 36.
എറണാകുളം:713, 71, 4, 162, 81.
തൃശൂര്‍: 432, 46, 4, 115, 37.
പാലക്കാട്: 531, 56, 3, 73.
മലപ്പുറം: 689, 75, 13,195.
കോഴിക്കോട്:  527, 57 ,9, 134, 79.
വയനാട് :125, 10, 1, 25.
കണ്ണൂര്‍: 261, 18, 1, 44, 23.
കാസര്‍കോഡ്:121, 12, 6, 32.
Next Story

RELATED STORIES

Share it