Kollam Local

ചിത്രം തെളിഞ്ഞു: എട്ടുപേര്‍ പിന്‍വാങ്ങി; വിമതരില്ല, അപരന്‍മാര്‍ മാത്രം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ചിത്രം തെളിഞ്ഞു. 88 പേര്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ ഇന്നലെ അഞ്ചു മണ്ഡലങ്ങളിലായി എട്ടു പേര്‍ പിന്‍വാങ്ങി. ജി്ല്ലയില്‍ ഒരു സ്ഥാനാര്‍ഥിക്കും വിമത ഭീഷണിയില്ല. എന്നാല്‍ നാലിടത്ത് അപരന്‍മാര്‍ മല്‍സര രംഗത്തുണ്ട്. വിജയ പരാജയങ്ങളെ തന്നെ സ്വാധീനിക്കാവുന്നതിനാല്‍ അപരന്‍മാരുടെ വരവിനെ ചങ്കിടിപ്പോടെയാണ് സ്ഥാനാര്‍ഥികള്‍ കാണുന്നത്.

ജില്ലയില്‍ വിമത ഭീഷണി നിലനിന്നിരുന്ന ഏക മണ്ഡലം പുനലൂരായിരുന്നു. ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എ യൂനുസ്‌കുഞ്ഞിനെതിരേ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്ന കെട്ടിടത്തില്‍ സുലൈമാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹം ഇന്നലെ പത്രിക പിന്‍വലിച്ചു. ഇത് യുഡിഎഫിന് ആശ്വാസമായി. അതേസമയം, കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാരുണ്ട്. കരുനാഗപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന് അപരനായി സ്വതന്ത്രസ്ഥാനാര്‍ഥി രാമചന്ദ്രനാണ് അപരനായുള്ളത്.
ആര്‍ രാമചന്ദ്രന് ധാന്യക്കതിരും അരിവാളും സ്വതന്ത്രനായ രാമചന്ദ്രന് പായ് വഞ്ചിയും മനുഷ്യനുമാണ് ചിഹ്നം. ചവറയില്‍ മല്‍സരിക്കുന്ന സിറ്റിങ് എംഎല്‍എ ഷിബു ബേബിജോണിന് അപരനായി ഷിബുവെന്ന പേരില്‍ സ്വതന്ത്രന്‍ മല്‍സര രംഗത്തുണ്ട്. ഷിബു ബേബിജോണിന് മണ്‍വെട്ടിയും മണ്‍കോരിയും സ്വതന്ത്രനായ ഷിബുവിന് ചോര്‍പ്പുമാണ് ചിഹ്നം.
കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന് അപരനായി സ്വതന്ത്ര സ്ഥാനാര്‍ഥി കുഞ്ഞുമോനാണ് മല്‍സര രംഗത്തുള്ളത്. കോവൂര്‍ കുഞ്ഞുമോന് ബാറ്ററിയും ടോര്‍ച്ചും കുഞ്ഞുമോന് മോതിരവുമാണ് ചിഹ്നം.
പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി പി വി ജഗദീഷിന് അപരനായിട്ടുണ്ടായിരുന്ന വി ജെ ജഗദീഷ് ഇന്നലെ പത്രിക പിന്‍വലിച്ചു.
അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന്‍ രഘുവിന് അപരനായി പി രഘു സ്വതന്ത്രനായി മല്‍സരിക്കും.
ഭീമന്‍ രഘുവിന് താമരയും പി രഘുവിന് മെഴുകുതിരിയുമാണ് ചിഹ്നം. ചടയമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്‌നാകരന് അപരനായി ഉണ്ടായിരുന്ന എസ് രത്‌നാകരനും ഇന്നലെ പത്രിക പിന്‍വലിച്ചു.
കരുനാഗപ്പള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശശികുമാര്‍, പത്തനാപുരത്ത് ബിജെപി ഡമ്മി സ്ഥാനാര്‍ഥി ബാലകൃഷ്ണപിള്ള, പുനലൂരില്‍ കേരള കോണ്‍ഗ്രസിലെ ഹലീം, ചടയമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി സന്തോഷ്‌കുമാര്‍, ഇരവിപുരത്ത് ബിഡിജെഎസ് ഡമ്മി സ്ഥാനാര്‍ഥി സലീം എന്നിവരും ഇന്നലെ പത്രിക പിന്‍വലിച്ചു.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ചവറ മണ്ഡലത്തിലാണ്-12 പേര്‍. പത്തനാപുരത്ത് ഒന്‍പതു പേര്‍ മല്‍സരിക്കുന്നു. കുന്നത്തൂര്‍, കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ എന്നിവിടങ്ങളില്‍ എട്ടുപേര്‍ വീതവും കരുനാഗപ്പള്ളി, പുനലൂര്‍, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതവും മല്‍സരിക്കന്നു.
Next Story

RELATED STORIES

Share it