malappuram local

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച യുവാവ് പിടിയില്‍

പുത്തനത്താണി: തൊഴില്‍ വാഗ്ദാനം ചെയ്ത് ഉറ്റ സുഹൃത്തിനെ ഗള്‍ഫിലെത്തിച്ച് കുടുക്കിയ ശേഷം പാസ്‌പോര്‍ട്ടുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍. പൊന്മുണ്ടം ചിലവില്‍ സ്വദേശി യൂനുസി(39)നെയാണ് കല്‍പകഞ്ചേരി എസ്‌ഐ പി എസ് മഞ്ജിത്‌ലാലും സംഘവും അറസ്റ്റ് ചെയ്തത്. സുഹൃത്തും താനാളൂര്‍ സ്വദേശിയുമായ താരീഫിനെയാണ് ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് യൂനുസ് കഴിഞ്ഞ സപ്തംബര്‍ 21ന് ഖത്തറിലെത്തിച്ചത്.
എന്നാല്‍, വിസ കാലാവധി തീര്‍ന്നിട്ടും താരീഫിന് ജോലി ശരിയായില്ല. ഇതിനിടെ യൂനുസ് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുവാനെന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചിരുന്നു. വിസ കാലാവധി തീര്‍ന്നതോടെ ദോഹയില്‍ വച്ച് പോലിസിന്റെ പരിശോധനയില്‍ താരീഫ് പിടിക്കപ്പെട്ടതോടെയാണ് തട്ടിപ്പ് മനസ്സിലായത്. താരീഫിന്റെ കൈയിലുള്ള പാസ്‌പോര്‍ട്ട് കോപ്പി പരിശോധിച്ചപ്പോയാണ് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യൂനുസ് രാജ്യത്തുനിന്നു പുറത്തേക്ക് കടന്നതായി കണ്ടെത്തിയത്. ഇതോടെ ദോഹയില്‍ കുടുങ്ങിയ താരീഫ് നാട്ടില്‍ ബന്ധുക്കളെ വിവരമറിയിച്ചതിന്റെയടിസ്ഥാനത്തില്‍ മലപ്പുറം എസ്പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഹിമാചലില്‍ ട്രാവല്‍ ഗൈഡായി ജോലി ചെയ്ത് വരികയായിരുന്ന യൂനുസിനെ പിടികൂടിയത്. തന്ത്രത്തില്‍ കൈക്കലാക്കിയ താരീഫിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ദോഹ, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴിയാണ് യൂനുസ് നാട്ടിലെത്തിയത്.
ആള്‍മാറാട്ടം നടത്തി യാത്ര ചെയ്‌തെങ്കിലും ഇരു എയര്‍പോര്‍ട്ടുകളിലും ഇയാള്‍ പിടിക്കപ്പെട്ടില്ല. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്‌ഐയെ കൂടാതെ സിപിഒമാരായ ജയേഷ്, ഹസ്സന്‍, പ്രശാന്ത്, അനില്‍, എസ്‌സിപിഒ റസാഖ്, വനിതാ സിപിഒ ആര്‍ രജിത എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it