Kollam Local

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രസവ ചികില്‍സ അവതാളത്തില്‍

കൊട്ടാരക്കര:കൊട്ടാരക്കരയിലെ സ്ത്രീകള്‍ക്ക് പ്രസവ ചികില്‍സയ്ക്ക് ജില്ലാ ആശുപത്രിയേയും പുനലൂര്‍ താലൂക്ക് ആശുപത്രിയേയും ആശ്രയിക്കേണ്ടുന്ന സ്ഥിതി.

താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികില്‍സയ്ക്ക് വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതു മൂലം രോഗികള്‍ നെട്ടോട്ടമോടുകയാണ്. മൂന്ന് പ്രസവചികില്‍സാ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്ന ആശുപത്രിയായിരുന്നു ഇത്.
കഴിഞ്ഞ രണ്ട് ആഴ്ചയായി വേണ്ടത്ര ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ വരുകയാണ്. പേരിനൊരു ഡോക്ടര്‍ മാത്രമാണ് പ്രസവ ചികില്‍സയ്ക്ക് ഇവിടെയുള്ളത്. കഴിഞ്ഞ 14 ന് പ്രസവ ചികില്‍സയ്‌ക്കെത്തിയ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും പ്രസവമുറിയില്‍ ഇവിടെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന പ്രസവവാര്‍ഡും പ്രസവചികില്‍സാ വിഭാഗവും കഴിഞ്ഞയാഴ്ചയാണ് തുറന്നത്. മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ഡോക്ടര്‍ അന്നുമുതല്‍ ലീവില്‍ പോയിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിസഹരണ സമരം അവസാനിപ്പിച്ച് കഴിഞ്ഞ 23നാണ് ആശുപത്രിയിലെ പ്രവര്‍ത്തനം പൂര്‍ണമാവുന്നത്. എന്നാല്‍ പ്രസവചികില്‍സാ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം ഒന്നായി ചുരുങ്ങുകയായിരുന്നു.
ഗര്‍ഭിണിയായ യുവതിയുടെ മരണത്തിനുശേഷം പ്രസവചികില്‍സാ വിഭാഗത്തില്‍ രണ്ടു പേരുണ്ടായിരുന്നത് പിന്നീട് ഒരാളായി ചുരുങ്ങുകയായിരുന്നു. ഡോക്ടര്‍ക്ക് പ്രമോഷന്‍ ലഭിച്ച് മലബാര്‍ മേഖലയിലേക്ക് പോയി എന്നായിരുന്നു രോഗികള്‍ക്ക് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ദിവസം 20 ഓളം യുവതികള്‍ പ്രസവചികില്‍സയ്ക്കും നൂറോളം സ്ത്രീകള്‍ മറ്റു ചികില്‍സയ്ക്കും ആശ്രയിക്കുന്ന പ്രസവചികില്‍സാ വിഭാഗമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്.
നിലവില്‍ ഒരു ഡോക്ടര്‍ മാത്രമെ നിലവിലുള്ളു. മൂന്ന് മാസം മുന്‍പ് പ്രമോഷന്‍ ട്രാന്‍സ്ഫര്‍ ലഭിച്ച മറ്റൊരു ഡോക്ടര്‍ ഈ മാസം 14 വരേയും രോഗികളെ ആശുപത്രിയിലും വീട്ടിലും ചികില്‍സിച്ചിരുന്നു. പ്രമോഷനാണെന്നും ഈ മാസം താലൂക്ക് ആശുപത്രിയില്‍ നിന്നും പോകുമെന്നും ആ ഡോക്ടര്‍ രോഗികളെ അറിയിച്ചിരുന്നില്ല. അവര്‍ പോകുന്നതിന് തലേന്നുവരെ രോഗികളെ നോക്കിയതുമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഡോക്ടറുടെ ചികില്‍സയിലുള്ള രോഗികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ട്രാന്‍സ്ഫര്‍ ആയിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. പല രോഗികളും നിലവിലുള്ള പ്രസവചികിത്സ വിദഗ്ധയുടെ ചികിത്സ തേടിയിരിക്കുകയാണ്.
ലീവെടുത്തു നില്‍ക്കുന്ന ഡോക്ടറുടേയും ട്രാന്‍സ്ഫറായി പോയ ഡോക്ടറുടെയും എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഡോക്ടര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. അത് പ്രായോഗികമല്ലെന്നാണ് ആ ഡോക്ടറുടെ ഭാഷ്യം. നിലവില്‍ ഈ ഡോക്ടര്‍ തന്നെയാണ് ഇപ്പോള്‍ പ്രസവചികില്‍സ നടത്തുന്നതും ഓപ്പറേഷന്‍ നടത്തുന്നതുമെല്ലാം. വളരെ കാര്യക്ഷമമായ ചികില്‍സ ലഭിക്കേണ്ടുന്ന പ്രസവചികില്‍സാ വിഭാഗത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
Next Story

RELATED STORIES

Share it