Flash News

കൊച്ചി മെട്രോ : ഇ ശ്രീധരനും ചെന്നിത്തലയും വേദിയിലുണ്ടാവും



തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടമുണ്ടാവും. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വേദിയില്‍ ഇരുവരെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. വേദിയിലുള്ളവരുടെ പട്ടികയും പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറി. അന്തിമ പട്ടികയില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസിനെ ഉള്‍പ്പെടുത്തിയില്ല.  ഇ ശ്രീധരനെയും ചെന്നിത്തലയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഉദ്ഘാടനവേദിയില്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ നേരത്തേ നല്‍കിയ പട്ടികയിലും ഇരുവരുണ്ടായിരുന്നു. എന്നാല്‍, സുരക്ഷാകാരണങ്ങളുടെ പേരിലാണ്ഒഴിവാക്കിയതെന്നായിരുന്നു വിശദീകരണം. ഇതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെ, മെട്രോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരെയും വേദിയിലേക്ക് ഉള്‍പ്പെടുത്തിയതെന്ന കുമ്മനത്തിന്റെ പ്രതികരണത്തെ മുഖ്യമന്ത്രി ചിരിച്ചുതള്ളി.
Next Story

RELATED STORIES

Share it