Kerala

കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനസ്സംഘടന വൈകുന്നു

കരിപ്പൂര്‍: കേരളം ഉള്‍പ്പെടെുയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് സോണല്‍ ഹജ്ജ് പ്രതിനിധികളെ തിരഞ്ഞെടുത്തിട്ടും ഒരുമാസമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനസ്സംഘടനയായില്ല. ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ കാലാവധി കഴിഞ്ഞ മെയ് അഞ്ചിനാണ് അവസാനിച്ചത്. തുടര്‍ന്ന് നിലവിലുള്ള കമ്മിറ്റിക്ക് അധികസമയം അനുവദിക്കുയോ, പുതിയ കമ്മിറ്റിക്ക് രൂപം നല്‍കുകയോ ചെയ്തിട്ടില്ല.
കാലാവധി കഴിഞ്ഞാലും കേന്ദ്ര സര്‍ക്കാരിന് നിലവിലുള്ള കമ്മിറ്റിക്ക് 6 മാസം വരെ അധിക സമയം അനുവദിക്കാവുന്നതാണ്. എന്നാല്‍, ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് ആരംഭിക്കാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെ നിലവില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. പുതിയ ഹജ്ജ് കമ്മിറ്റിയിലേക്ക് രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറ് സോണായി തരം തിരിച്ച് ഇതില്‍ നിന്ന് ആറുപേരെ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. കേരളത്തില്‍നിന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെയാണ് തിരഞ്ഞെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ആറാമത്തെ സോണിലെ പ്രതിനിധിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഈ വര്‍ഷത്തെ ഹജ്ജ് കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഹാജിമാരുടെ മക്കയിലെ താമസസ്ഥലം, 21 ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് സര്‍വീസുകള്‍, ഹജ്ജ് ക്യാംപ് അടക്കമുള്ളവയ്ക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്. മൂന്ന് എംപിമാര്‍, കൂടുതല്‍ തീര്‍ത്ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്ന് പണ്ഡിതരും രണ്ട് വനിതകളും ഉള്‍പ്പെടെ ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍ അടക്കം 19 പ്രതിനിധികളും വിദേശം, ആഭ്യന്തരം, ധനം, വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ. സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി.
മൂന്നു വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നത്. ഭരണം മാറിയെങ്കിലും ഹജ്ജ് കമ്മിറ്റിയുടെ കാലാവധി മൂന്ന് വര്‍ഷം നിലനില്‍ക്കുമെന്നതിനാലാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും കമ്മിറ്റി മാറാതിരുന്നത്. 2013ല്‍ കോണ്‍ഗ്രസ് നേതാവ് മുഹ്‌സിന കിദ്വായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു ശേഷമാണ് ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നത്. രാജ്യത്തെ 21 ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുളള ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരുടെ കാര്യങ്ങള്‍ സൗദിയുമായി ബന്ധപ്പെട്ട് നടത്തുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്. മുഴുവന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേന്ദ്രമാണ്.
ഇന്ത്യയില്‍ നിന്നുളള ഹജ്ജ് വിമാന സര്‍വീസുകള്‍ ആഗസ്ത് 4 മുതല്‍ ആരംഭിക്കും. ഇതിനു മുമ്പായി നിലവിലുളള കമ്മിറ്റിക്ക് അധികസമയം അനുവദിക്കുകയോ, പുതിയ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it